മലേഷ്യയിലെ ക്വലാലംപൂരിൽ നടന്ന രണ്ടാമത് ആസിയാൻ -ജി.സി.സി ഉച്ചകോടിയിൽ പങ്കെടുത്ത് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. പ്രാദേശിക സഹകരണവും തന്ത്രപരമായ പങ്കാളിത്തവും ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത ഉച്ചകോടിയിൽരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രതിനിധിയായാണ് കിരീടാവകാശി പങ്കെടുത്തത്.സമ്മേളനത്തിനായി മലേഷ്യ നടത്തിയ ആതിഥ്യമര്യാദക്കും മികച്ച ക്രമീകരണങ്ങൾക്കും കിരീടാവകാശി നന്ദി പറഞ്ഞു.
ജി.സി.സിയും ആസിയാനും തമ്മിലുള്ള പങ്കാളിത്തത്തിന് ദൃഢമായ അടിത്തറ പാകുന്നതിൽ റിയാദിൽ നടന്ന ഉദ്ഘാടന ഉച്ചകോടി നിർണായക പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മേഖലകളും തമ്മിലുള്ള ബന്ധത്തിന് പുതിയൊരധ്യായം തുടങ്ങുന്നത് 15 വർഷം മുമ്പ് ബഹ്‌റൈനിൽ നടന്ന ആദ്യ ജി.സി.സി- ആസിയാൻ കൂടിച്ചേരലാണെന്നും വ്യാപാരം, നിക്ഷേപം, കണക്റ്റിവിറ്റി, നവീകരണം, ജനങ്ങളുമായുള്ള ബന്ധം എന്നിവയിലുടനീളം അഭിവൃദ്ധിക്ക് ഊന്നൽ നൽകുന്ന ഒരു ശക്തമായ പങ്കാളിത്തമായി പിന്നീട് ഇത് വളർന്നെന്നും കിരീടാവകാശി വ്യക്തമാക്കി.2024-2028ലെ ആസിയാൻ -ജി.സി.സി സംയുക്ത സഹകരണ പദ്ധതിക്ക് ബഹ്റൈൻ പൂർണ പിന്തുണ നൽകുന്നതായും ഇരുവരും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ ആരംഭിക്കുന്നതിനെ അംഗീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു.