2025ൻറെ ആദ്യ പാദത്തിൽ സാംസ്‌കാരിക, വിനോദസഞ്ചാര മേഖലയിൽ അബൂദബി മികച്ച വളർച്ച കൈവരിച്ചതായി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ്. ആദ്യ മൂന്നു മാസത്തിൽ 14 ലക്ഷം സന്ദർശകരാണ് അബൂദബിയിലെത്തിയത്. മുൻ വർഷം ഇതേ കാലയളവിലെത്തിയ സഞ്ചാരികളേക്കാൾ കൂടുതൽ പേർ ഈ വർഷം എമിറേറ്റിൽ എത്തി.
ദുബൈയിൽ ആരംഭിക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025ൽ പങ്കെടുക്കുന്നതിനു മുന്നോടിയായാണ് വിനോദസഞ്ചാര മേഖലയിലെ വളർച്ചയെക്കുറിച്ചുള്ള റിപ്പോർട്ട് അബൂദബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ടത്. വിനോദസഞ്ചാരികളുടെ വരവിലൂടെ എമിറേറ്റിലെ ഹോട്ടലുകൾ 230 കോടി ദിർഹത്തിൻറെ വരുമാനം നേടി. മുൻ വർഷത്തിലെ ഇതേ കാലയളവിനേതിനേക്കാൾ 18 ശതമാനം അധികമാണ് ഇത്.
2025ൽ വിനോദസഞ്ചാര മേഖലയിൽ നിന്ന് സമ്പദ്‌വ്യവസ്ഥക്ക് 6200 കോടി ദിർഹം സംഭാവന നേടുകയെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്നതിൻറെ പ്രാരംഭ സൂചനയാണ് ഈ വളർച്ച നൽകുന്നത്. അബൂദബിയെ സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തുകയെന്നതാണ് ലക്ഷ്യമെന്ന് സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പ് അണ്ടർ സെക്രട്ടറി സഊദ് അബ്ദുൽ അസീസ് അൽ ഹൊസനി പറഞ്ഞു.