യുഎഇയിൽ മധ്യാഹ്ന വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ; നിയമം ലംഘിച്ചാൽ കർശനമായ ശിക്ഷയും പിഴയും

ദുബൈ യുഎഇ മാനവ വിഭവ ശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ വർഷം തോറും നടപ്പാക്കി വരുന്ന മൂന്നു മാസക്കാലത്തേയ്ക്കുള്ള മധ്യാഹ്ന വിശ്രമ നിയമം (ജൂൺ 15) ഇന്ന് മുതൽ പ്രാബല്യത്തിൽ.ഈ നിയമപ്രകാരം, ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3 വരെ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് നിരോധിച്ചു. സെപ്റ്റംബർ 15 വരെയാണ് നിരോധനം

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, തുടർച്ചയായ 21-ാം വർഷമാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കുന്നത്.യുഎഇയുടെ തൊഴിൽ മേഖലയിൽ ആഗോള ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും, തൊഴിലാളികൾക്കുള്ള സുരക്ഷിതമായ പ്രവർത്തനപരിസരം ഉറപ്പാക്കുന്നതിനുമുള്ള സുസ്ഥിര പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നടപടി.

തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ വിവിധ കമ്പനികളിൽ സജീവ പരിശോധനകൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. തണലുള്ള വിശ്രമ ഇടങ്ങൾ, കുടിവെള്ളം, ഉപ്പ് കൂടിയ പാനീയങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ, പ്രഥമ ശുശ്രൂഷാ കിറ്റുകൾ തുടങ്ങിയവയും കമ്പനി ഒരുക്കണം.

നിയമം ബാധകമല്ലാത്ത ജോലികൾ:
റോഡ് ടാറിടൽ, കോൺക്രീറ്റ് ജോലികൾ, അടിയന്തര സേവനങ്ങളിലുണ്ടാകുന്ന പണികൾക്ക് ഈ നിയമം ബാധകമല്ല. എന്നാൽ അത്യാവശ്യസേവനങ്ങൾ മാത്രമാണ് ഇളവ് ബാധകമായത് എന്നും മന്ത്രാലയം വ്യക്തമാക്കി.

നിയമ ലംഘനത്തിന് പിഴ:
നിയമം ലംഘിച്ചാൽ കമ്പനികൾക്ക് ഒരു തൊഴിലാളിക്ക് 5,000 ദിർഹം വീതവും, ഒന്നിലധികം തൊഴിലാളികൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരമാവധി 50,000 ദിർഹം വരെ പിഴയും ചുമത്തും. വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

റിപ്പോർട്ട് ചെയ്യാം:
നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600 590000 എന്ന നമ്പറിലോ, തൊഴിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവ വഴിയോ റിപ്പോർട്ട് ചെയ്യാം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply