ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. 14 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്.ദ്വാരപാലക പാളികളിലെ സ്വർണ കവർച്ചക്ക് പുറമെ, കട്ടിള പാളികളിലെ സ്വർണ കവർച്ചയിലും പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ എസ്ഐടി ഇന്ന് കോടതിയിൽ സമർപ്പിച്ചേക്കും. ഈ രണ്ട് കേസുകളിലും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. സ്വർണപാളികൾ ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയാണ് പ്രധാനമായും അന്വേഷണസംഘം ചോദ്യം ചെയ്തത്. നേരത്തെ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ പോറ്റിയും കൂട്ടാളികളും കവർച്ച ചെയ്ത സ്വർണത്തിന് തുല്യമായ സ്വർണം എസ്ഐടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് രേഖകൾ നൽകാത്ത ദേവസ്വം ഉദ്യോഗസ്ഥരോട് എസ്ഐടി നിലപാട് കടുപ്പിച്ചു. രേഖകൾ ഉടൻ ലഭ്യമാക്കിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇനി സാവകാശം നൽകാനാകില്ലെന്നും എസ്ഐടി വ്യക്തമാക്കി. 1999-ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ടതും, ശബരിമലയിലെ മരാമത്ത് പണികളുടെതുൾപ്പെടെയുള്ള രേഖകളുമാണ് എസ്ഐടി ഉടൻ ആവശ്യപ്പെട്ടിരിക്കുന്നത്.അതേസമയം, നിലവിൽ റിമാൻഡിലുള്ള മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി അപേക്ഷ നൽകും.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply