ഡമ്മിബാലറ്റില്‍ മറ്റ് സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും പാടില്ല; തദ്ദേശതെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനുളള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. വോട്ടെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ തയ്യാറായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. 50,607 കണ്‍ട്രോള്‍ യൂണിറ്റുകളും, 1,37,862 ബാലറ്റ് യൂണിറ്റുകളുമാണ് ഇത്തവണ വോട്ടെടുപ്പിന് ഉപയോഗിക്കുന്നത്. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവര്‍ത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വെള്ളിയാഴ്ച മുതല്‍ ജില്ലകളിലെ സ്ട്രോംഗ് റൂമുകളില്‍ നിന്ന് വിതരണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോകും. ഡിസംബര്‍ 3 മുതല്‍ അവയില്‍ കാന്‍ഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന് സജ്ജമാക്കും.

കാന്‍ഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം വിതരണകേന്ദ്രങ്ങളിലെ സ്ട്രോങ് റൂമില്‍ സൂക്ഷിക്കും. അവ വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥര്‍ക്ക് മറ്റ് പോളിങ് സാമഗ്രികള്‍ക്കൊപ്പം വിതരണം ചെയ്യും. പൊതു തെരഞ്ഞെടുപ്പിന് മള്‍ട്ടി പോസ്റ്റ് ഇ.വി.എം ആണ് ഉപയോഗിക്കുക. പഞ്ചായത്തുകളില്‍ ഉപയോഗിക്കുന്ന ഇവിഎമ്മിന് ഒരു കണ്‍ട്രോള്‍ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുകളും ഉണ്ടായിരിക്കും. വോട്ടിംഗ് കംപാര്‍ട്ട്മെന്റില്‍ വച്ചിട്ടുള്ള മൂന്നു ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിക്കുക. നഗരസഭകളില്‍ ഒരു കണ്‍ട്രോള്‍ യൂണിറ്റും ഒരു ബാലറ്റ് യൂണിറ്റുമാണ് ഉപയോഗിക്കുന്നത്. ഒരു ബാലറ്റ് യൂണിറ്റില്‍15വരെ സ്ഥാനാര്‍ത്ഥികളെയാണ് ക്രമീകരിക്കുന്നത്. ഏതെങ്കിലും തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ എണ്ണം15ല്‍ കൂടുതലുണ്ടെങ്കില്‍ രണ്ടാമതൊരു ബാലറ്റ് യൂണിറ്റ് കൂടി സജ്ജമാക്കും.16മുതലുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരം രണ്ടാമത്തെ ബാലറ്റ് യൂണിറ്റിലാണ് ക്രമീകരിക്കുക.

അതേസമയം, സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയകക്ഷികളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡമ്മി ബാലറ്റ് യൂണിറ്റും ഡമ്മി ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളും കമ്മീഷന്‍ പുറത്തിറക്കി. യഥാര്‍ത്ഥ ബാലറ്റ് യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ നിര്‍മ്മിച്ചതുമായ ഡമ്മി ബാലറ്റു യൂണിറ്റുകള്‍ ഉപയോഗിക്കാം. എന്നാല്‍ ഇത് യഥാര്‍ത്ഥ ബാലറ്റു യൂണിറ്റുകളുടെ നിറത്തിലാകുവാന്‍ പാടില്ല. പ്രചരണത്തിനായി ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുന്നതിലും തടസമില്ല. എന്നാല്‍ ഡമ്മി ബാലറ്റ് പേപ്പറിന് വലിപ്പത്തിലും നിറത്തിലും അസ്സല്‍ ബാലറ്റ് പേപ്പറിനോട് സാമ്യം ഉണ്ടാകാന്‍ പാടില്ല. പിങ്ക്,വെള്ള,നീല എന്നീ നിറങ്ങളൊഴിച്ച് തവിട്ട്,മഞ്ഞ,പച്ച എന്നിങ്ങനെ ഏതു നിറത്തിലും ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കാം. ഒരു സ്ഥാനാര്‍ത്ഥി തനിക്ക് വേണ്ടി ഡമ്മി ബാലറ്റ് പേപ്പര്‍ അച്ചടിക്കുമ്പോള്‍ അതില്‍ മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരോ ചിഹ്നമോ ഉണ്ടായിരിക്കാന്‍ പാടില്ല. തന്റെ പേര്,ബാലറ്റ് പേപ്പറില്‍ എവിടെ വരുന്നുവെന്ന് സൂചിപ്പിക്കാന്‍ സ്വന്തം പേരും ചിഹ്നവും ഡമ്മി ബാലറ്റ് പേപ്പറില്‍ അച്ചടിക്കാം. മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടേയും ക്രമനമ്പറുകളും ഡമ്മി ബാലറ്റ് പേപ്പറില്‍ അച്ചടിക്കാം.

Leave a Reply