ഇറാനിൽ തുടരുന്ന വിലക്കയറ്റവിരുദ്ധ പ്രക്ഷോഭത്തിനിടെ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഘർഷത്തിൽ ഒരു സുരക്ഷാഭടൻ കൊല്ലപ്പെട്ടെന്നും 13 പേർക്കു പരിക്കേറ്റെന്നുമാണ് അധികൃതർ സ്ഥിരീകരിച്ചത്. പടിഞ്ഞാറൻ ഇറാനിലെ ലോറെസ്താൻ, സെൻട്രൽ പ്രവിശ്യയിലെ ഇസ്ഫഗാൻ എന്നീ നഗരങ്ങളിൽ സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടെന്നാണു വിവരം.
പാശ്ചാത്യ ഉപരോധം മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനിൽ കറൻസിമൂല്യം കുത്തനെ ഇടിഞ്ഞതാണു പ്രതിസന്ധി രൂക്ഷമാക്കിയത്. ഡിസംബറിൽ നാണ്യപ്പെരുപ്പം 42.5 ശതമാനമായാണ് ഉയർന്നത്. ഭക്ഷണത്തിനും വീട്ടുസാധനങ്ങൾക്കും തീവിലയായി. ഞായറാഴ്ച കടകളടച്ച് വ്യാപാരികളാണ് ആദ്യം പ്രതിഷേധത്തിന് ഇറങ്ങിയത്. ചൊവ്വാഴ്ച മുതൽ യൂണിവേഴ്സിറ്റി വിദ്യാർഥികളും പങ്കാളികളായി. അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും ഉപരോധങ്ങളിൽ നട്ടെല്ലു തകർന്ന ഇറേനിയൻ സന്പദ്വ്യവസ്ഥയ്ക്ക് എതിരേയുള്ള പ്രതിഷേധമായി ഇതു മാറിയിരിക്കുകയാണ്. പ്രതിഷേധം ശമിപ്പിക്കാനുള്ള മാർഗമെന്ന നിലയിൽ ബുധനാഴ്ച ബാങ്ക് അവധി പ്രഖ്യാപിച്ചിരുന്നു.
ഇറേനിയൻ വിപ്ലവഗാർഡിനു കീഴിലുള്ള ബാസിജ് എന്ന അർധസൈനികസേനയിലെ അംഗമാണ് ലോറെസ്താനിലെ ഖുദാസ്ത് നഗരത്തിലുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ടത്. കല്ലേറിൽ 13 സുരക്ഷാ ഭടന്മാർക്കു പരിക്കേറ്റതായും ഇറേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫാർസ് പ്രവിശ്യയിൽ പ്രതിഷേധക്കാർ ഗവർണറുടെ ഓഫീസ് അടക്കമുള്ള സർക്കാർ മന്ദിരങ്ങളിൽ അതിക്രമിച്ചു കടക്കാൻ ശ്രമിച്ചു. 2022ൽ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത മഹ്സ അമിനി എന്ന യുവതി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ വന്പൻ പ്രതിഷേധത്തിനുശേഷം ഇറാനിലുടനീളം വ്യാപിക്കുന്ന പ്രക്ഷോഭമാണിത്.
പ്രതിഷേധക്കാരുടെ നിയമാനുസൃത ആവശ്യങ്ങൾക്കു ചെവികൊടുക്കാൻ തയാറാണെന്ന് ഇറേനിയൻ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ പറഞ്ഞു. പ്രതിഷേധത്തിന്റെ പേരിൽ അരാജകത്വത്തിനു ശ്രമിച്ചാൽ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് മവഹേദി ആസാദ് മുന്നറിയിപ്പു നല്കി.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

