വിദേശത്തുനിന്നു മകളുടെ വിവാഹത്തിനായി എത്തിയയാളെ മാല പൊട്ടിക്കല്‍ കേസില്‍ പ്രതിയാക്കിയ സംഭവത്തില്‍ നഷ്ട പരിഹാരത്തിന് ഉത്തരവിട്ട് ഹൈക്കോടതി.
15 ദിവസത്തെ അവധിക്കെത്തിയതിനു പിന്നാലെ കേസില്‍ തെറ്റായി പ്രതിചേര്‍ത്തതിലൂടെ മാനസികപീഡനത്തിനിരയാകുകയും പൊതു മധ്യത്തില്‍ അവഹേളിക്കപ്പെടുകയും ചെയ്തുവെന്നു വിലയിരുത്തിയാണു തലശേരി തജ്നാസില്‍ വി.കെ. താജുദീന് 10 ലക്ഷം രൂപയും ഭാര്യക്കും മൂന്നു മക്കള്‍ക്കുമായി ഒരു ലക്ഷം രൂപ വീതവും നല്കാന് ജസ്റ്റീസ് പി.എം. മനോജ് ഉത്തരവിട്ടത്.
താജുദ്ദീനും ഭാര്യയും മൂന്ന് മക്കളുമാണു ഹര്‍ജി നല്‍കിയത്. എതിര്‍കക്ഷികളായ എസ്ഐ പി. ബിജു, എഎസ്ഐമാരായ യോഗേഷ്, ടി. ഉണ്ണികൃഷ്ണന് എന്നിവരില്‍നിന്ന് ഈ തുക നിയമപരമായി ഈടാക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.
2018 ജൂണ്‍ 11ന് പുലര്‍ച്ചെ സഹോദരിയുടെ വീട്ടില്‍നിന്നു മടങ്ങുമ്പോള്‍ കതിരൂരില്‍ വച്ച് ചക്കരക്കല്‍ എസ്ഐയായിരുന്ന ബിജുവും സംഘവും കാര്‍ തടഞ്ഞ് താജുദീനെയും കുടുംബത്തെയും ബലമായി സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു.
ഹര്‍ജിക്കാരനെ കള്ളനെന്നു വിളിച്ച് ആക്ഷേപിച്ച പോലീസ് സംഘം ആറ് ദിവസം മുമ്പ് ഒരു യുവതിയുടെ അഞ്ചരപ്പവന്റെ മാല പൊട്ടിച്ചതില്‍ കുറ്റസമ്മതം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെള്ള സ്കൂട്ടറിലെത്തിയ ഒരാള്‍ മാലപൊട്ടിക്കുന്ന ദൃശ്യങ്ങളും കാണിച്ചു. അത് മറ്റൊരാളാണെന്നും ടവര്‍ ലൊക്കേഷനടക്കം പരിശോധിക്കണമെന്നും ഹര്‍ജിക്കാരനും കുടുംബവും അപേക്ഷിച്ചെങ്കിലും അവഗണിച്ചു.
ജയിലിലായതിനെത്തുടര്‍ന്ന് നിശ്ചിത സമയത്ത് തിരികെ എത്താത്തതിനാല്‍ ഖത്തര്‍ അധികൃതരും 23 ദിവസം ജയിലിലാക്കി. ജോലി നഷ്ടമായതോടെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഭാര്യ നസ്രീന മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തെ തുടര്‍ന്ന് ഡിവൈഎസ്പി വകുപ്പുതല അന്വേഷണം നടത്തി.
പോലീസിനു പിഴവ് പറ്റിയതായി റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് എസ്ഐ ബിജുവിനെയടക്കം സ്ഥലം മാറ്റി. ഇതിനിടെ യഥാര്‍ഥ പ്രതിയുടെ ഭാര്യ വിവരം പുറത്തുവിട്ടതിനെ തുടര്‍ന്ന് കേസിന്റെ വസ്തുത പുറത്തു വന്നു. തുടര്‍ന്നാണ് താജുദീനും കുടുംബവും ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ. ടി. ആസഫലി മുഖേന ഹൈക്കോടതിയെ സമീപിച്ചത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

