ഇൻഡിഗോ വിമാനക്കമ്പനിയിലെ സർവീസ് പ്രതിസന്ധിയെത്തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) കടുത്ത നടപടി സ്വീകരിച്ചു. എയർലൈനിന്റെ സുരക്ഷാ, പ്രവർത്തനക്ഷമതാ മേൽനോട്ട ചുമതല വഹിച്ചിരുന്ന നാല് ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫീസർമാരെയാണ് ഡി.ജി.സി.എ. നീക്കം ചെയ്തത്.
അതേസമയം, രാജ്യവ്യാപക സർവീസ് പ്രതിസന്ധിയെ സംബന്ധിച്ച വിശദീകരണം നൽകുന്നതിനായി ഇൻഡിഗോ സി.ഇ.ഒ. പീറ്റർ എൽബേഴ്സിനെ ഡി.ജി.സി.എ. വീണ്ടും വിളിപ്പിച്ചു. നാലംഗ സമിതിക്ക് മുന്നിൽ അദ്ദേഹം ഹാജരാകണം. ഇന്നലെയും സി.ഇ.ഒ.യും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഡി.ജി.സി.എ.യ്ക്ക് മുമ്പാകെ ഹാജരായിരുന്നു.
പ്രതിസന്ധി മനഃപൂർവം സൃഷ്ടിച്ചതാണോ എന്ന സംശയങ്ങൾക്കിടെ, സർവീസുകൾ വെട്ടിക്കുറച്ച് മറ്റ് കമ്പനികൾക്ക് കൈമാറുന്നതുൾപ്പെടെയുള്ള നടപടികൾ കേന്ദ്ര വ്യോമയാന മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. വിമാന യാത്രാ നിരക്കുകൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും സംവിധാനം വേണമെന്ന് നിർദ്ദേശിക്കുന്ന പ്രമേയം ഇന്ന് ലോക്സഭ പരിഗണിച്ചേക്കും. വടകര എം.പി. ഷാഫി പറമ്പിലിന്റെ ഈ പ്രമേയം, ഉയർന്ന നിരക്കുകൾ നിയന്ത്രിക്കാൻ അർദ്ധ ജുഡീഷ്യൽ സംവിധാനം വേണമെന്ന് നിർദ്ദേശിക്കുന്നു. കൂടാതെ, കേരളത്തിൽ എയിംസ് സ്ഥാപിക്കണം എന്നാവശ്യപ്പെടുന്ന ജോൺ ബ്രിട്ടാസിൻ്റെ സ്വകാര്യ പ്രമേയം രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.ഐ.ആറിനെക്കുറിച്ചുള്ള ചർച്ച രാജ്യസഭയിൽ തിങ്കളാഴ്ച തുടരും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

