പഠനത്തിന് തടസ്സമായി നിന്ന ജനന സർട്ടിഫിക്കറ്റ് എന്ന കടമ്പ കടക്കാൻ തിരുവനന്തപുരം കോട്ടൂർ വനമേഖലയിലെ 41 പഠിതാക്കൾക്ക് തുണയായി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ സംവിധാനമായ ‘സിഎം വിത്ത് മീ’ (CM with Me). ഏഴാംതരം തുല്യതാ പരീക്ഷ വിജയിച്ച ഇവർക്ക് പത്താംതരം പഠനത്തിന് ആവശ്യമായ രേഖകളില്ലാത്തത് പ്രതിസന്ധിയായിരുന്നു. ഇത് പരിഹരിക്കാനായി പൊത്തോട് ആദിവാസി ഉന്നതിയിൽ പ്രത്യേക അദാലത്ത് സംഘടിപ്പിച്ചു.
കുറ്റിച്ചൽ പഞ്ചായത്തിലെ കോട്ടൂർ ഉന്നതിയിൽ നിന്ന് പഠനം തുടരാനാഗ്രഹിച്ച 41 പേർക്കാണ് ഇതിലൂടെ ഗുണഫലം ലഭിക്കുന്നത്. ‘സിഎം വിത്ത് മീ’ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന അദാലത്തിൽ അക്ഷയ സെന്റർ പ്രതിനിധികൾ, നെടുമങ്ങാട് റവന്യൂ ഡിവിഷൻ ഓഫീസ് ഉദ്യോഗസ്ഥർ, മണ്ണൂർക്കര വില്ലേജ് ഓഫീസർ എന്നിവർ പങ്കെടുത്തു. രേഖകൾ വേഗത്തിൽ ലഭ്യമാക്കി ഇവർക്ക് തുടർപഠനം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് അദാലത്തിൽ സ്വീകരിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, സാക്ഷരതാ മിഷൻ കോഓർഡിനേറ്റർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും അദാലത്തിൽ സജീവമായി പങ്കുചേർന്നു. സാങ്കേതിക കാരണങ്ങളാൽ വിദ്യാഭ്യാസം മുടങ്ങിപ്പോകാൻ ഇടയുള്ളവർക്ക് സർക്കാർ നൽകുന്ന ഈ കൈത്താങ്ങ് കോട്ടൂർ വനമേഖലയിലെ പഠിതാക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

