മൈസൂർ ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഇമെയിൽ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന് കോടതി നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കുകയും കോടതിക്കുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും സന്ദർശകരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് എത്തിയ ഡോഗ് സ്ക്വാഡും ബോംബ് ഡിറ്റക്ഷൻ യൂണിറ്റും കോടതി സമുച്ചയത്തിൽ വിശദമായ പരിശോധന നടത്തിവരികയാണ്. കനത്ത സുരക്ഷാ വലയത്തിലാണ് കോടതിയും സമീപ പ്രദേശങ്ങളും. പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ കോടതിയുടെ പ്രവർത്തനം പുനരാരംഭിക്കൂ എന്ന് അധികൃതർ അറിയിച്ചു.
ഭീഷണി സന്ദേശം വന്ന ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കർണാടകയിലെ പ്രമുഖ നഗരങ്ങളിലൊന്നായ മൈസൂരിൽ കോടതി ലക്ഷ്യമിട്ട് ഭീഷണി വന്നത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. മുൻകരുതൽ നടപടിയുടെ ഭാഗമായി നഗരത്തിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

