പ്രിയ സുഹൃത്തും സഹപാഠിയുമായിരുന്ന ശ്രീനിവാസന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് കേട്ടതെന്ന് സൂപ്പർസ്റ്റാർ രജനികാന്ത്. ചെന്നൈയിലെ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരേ ബാച്ചിൽ പഠിച്ച കാലം മുതൽ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള സൗഹൃദം. മികച്ച നടൻ എന്നതിലുപരി അദ്ദേഹം വളരെ നല്ലൊരു മനുഷ്യനായിരുന്നുവെന്നും രജനികാന്ത് തന്റെ അനുശോചന സന്ദേശത്തിൽ കുറിച്ചു. സുഹൃത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും അദ്ദേഹം പറഞ്ഞു.
മലയാള സിനിമയിലെ മുൻനിര താരങ്ങളും ശ്രീനിവാസന്റെ വിയോഗത്തിൽ വികാരാധീനരായാണ് പ്രതികരിച്ചത്. ശ്രീനിവാസനെ നഷ്ടപ്പെടുകയെന്നത് വലിയ സങ്കടമാണെന്നും സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടിരുന്ന പ്രതിഭയായിരുന്നു അദ്ദേഹമെന്നും നടൻ മോഹൻലാൽ പറഞ്ഞു. ഏറ്റവും ബഹുമാനിച്ചിരുന്ന വ്യക്തിയെയാണ് നഷ്ടമായതെന്ന് നടി ഉർവശി അനുസ്മരിച്ചപ്പോൾ, എക്കാലത്തെയും മികച്ച എഴുത്തുകാരനും സംവിധായകനുമായ ഒരാൾക്ക് വിട എന്നാണ് നടൻ പൃഥ്വിരാജ് കുറിച്ചത്. ശ്രീനിവാസനുമായുള്ള 43 വർഷത്തെ ദൃഢസൗഹൃദം ഓർത്തെടുത്ത നടൻ മുകേഷ്, ഒരു തിരക്കഥ കിട്ടിയാൽ അതിനെ പത്തു ചോദ്യങ്ങൾ കൊണ്ട് നേരിടുന്ന അദ്ദേഹത്തിന്റെ രീതിയെയും സ്മരിച്ചു.
ഇന്ന് രാവിലെ ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് 69-കാരനായ ശ്രീനിവാസന്റെ അന്ത്യം സംഭവിച്ചത്. 1976-ൽ ‘മണിമുഴക്ക’ത്തിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം 48 വർഷത്തോളം മലയാള സിനിമയിൽ സജീവമായിരുന്നു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. ‘ഓടരുതമ്മാവാ ആളറിയും’ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായ അദ്ദേഹം ഒടുവിലായി തിരക്കഥയെഴുതിയത് 2018-ൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ എന്ന സിനിമയ്ക്കായിരുന്നു. മലയാളത്തിന്റെ നർമ്മവും ചിന്തയും ലോകത്തിന് മുന്നിലെത്തിച്ച ആ വലിയ കലാകാരനാണ് ഇതോടെ യാത്രയാകുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

