ബോയിങിന്റെ സ്റ്റാർലൈനർ പേടകത്തിൽ ആദ്യമായി ബഹിരാകാശ നിലയത്തിലെത്തിയ നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വിൽമറും പേടകത്തിലെ തകരാറുകളെ തുടർന്ന് തിരിച്ചുവരാനാകാത്ത സ്ഥിതിയിലാണ്. പത്ത് ദിവസം നീണ്ട ദൗത്യത്തിനായി നിലയത്തിലെത്തിയ ഇരുവരും ഇപ്പോൾ രണ്ട് മാസമായി നിലയത്തിലെ മറ്റ് സഞ്ചാരികൾക്കൊപ്പം കഴിയുകയാണ്.
സ്റ്റാർലൈനർ പേടകത്തിലെ ഇരുവരുടെയും തിരിച്ചുവരവ് സുരക്ഷിതമല്ലെങ്കിൽ 2025 ഫെബ്രുവരിയിൽ സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ കാപ്സ്യൂളിൽ ഇരുവരെയും തിരികെ എത്തിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നാസ.
ജൂൺ അഞ്ചിനാണ് രണ്ട് ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുകൊണ്ട് ബോയിങ് സ്റ്റാർലൈനർ പേടകം വിക്ഷേപിച്ചത്. 24 മണിക്കൂർ നീണ്ട യാത്രക്കൊടുവിൽ ഇരുവരും സുരക്ഷിതരായി നിലയത്തിലെത്തി. നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഹീലിയം ചോർച്ചയും സഞ്ചാര വേഗം ക്രമീകരിക്കുന്ന ത്രസ്റ്ററുകളുടെ പ്രവർത്തനം പലതവണ തടസപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും പരിശോധനകളുമാണ് ഇപ്പോൾ നടക്കുന്നത്.
ഇരുവരെയും സ്റ്റാർലൈനർ പേടകത്തിൽ തന്നെ തിരിച്ചിറക്കാനാണ് ലക്ഷ്യമിടുന്നത് എങ്കിലും അടിന്തിര സഹാചര്യത്തിൽ സ്‌പേസ് എക്സിന്റെ ഡ്രാഗൺ കാപ്‌സ്യൂൾ ഉപയോഗിക്കാനാണ് നാസയുടെ തീരുമാനം. അതുകൊണ്ടു തന്നെ സുനിത വില്യംസിനും ബച്ച് വിൽമറിനും ഇനിയും നിലയത്തിൽ കഴിയേണ്ടി വരും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

