സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധിച്ച് ഒരു മരണം സ്ഥിതീകരിച്ചു. മലപ്പുറം മങ്കട സ്വദേശിനിയാണ് മരണപ്പെട്ടത്. മരണശേഷമാണ് ഇവർക്ക് നിപ സ്ഥിരീകരിച്ചത്.
കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം . പാലക്കാട് നാട്ടുകൽ സ്വദേശിനിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനത്ത് സമ്പർക്ക പട്ടികയിൽ 345 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച മരിച്ച 18കാരിയുടെ സാമ്പിൾ പൊസിറ്റീവാണ്. പ്രാഥമിക പരിശോധന ഫലം പൊസിറ്റീവായതോടെ സാമ്പിൾ, പൂനെയിലേക്ക് അയക്കുകയായിരുന്നു. യുവതിയെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ ഉൾപ്പെടെ മൂന്ന് ജീവനക്കാർ വീട്ടിൽ നിരീക്ഷണത്തിലാണ്.
കഴിഞ്ഞമാസം 28നാണ് അതീവഗുരുതരാവസ്ഥയിൽ 18കാരിയെ കോഴിക്കോട്ടെ ആശുപത്രിയിൽ എത്തിച്ചത്.നിപ ബാധിച്ച് ചികിത്സയിലുള്ള പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. കുടുംബാംഗങ്ങളെ അടക്കം ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.