പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ ദേശീയ പഞ്ചായത്ത് രാജ് ആഘോഷത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് മോദിയുടെ പരാമർശം. ഭീകരാക്രമണം ഇന്ത്യയുടെ ആത്മാവിനേറ്റ മുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാമിൽ ആക്രമണം നടത്തിയവരേയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരേയും വെറുതെ വിടില്ല. ഭീകരാക്രമണത്തിന് വേണ്ടി ഉപയോഗിക്കുന്ന പ്രദേശങ്ങൾ മുഴുവൻ തുടച്ചുനീക്കുമെന്നുംമോദി പറഞ്ഞു. ഭീകരാക്രമണത്തിൽ ഇന്ത്യ ഒറ്റക്കെട്ടായാണ് രോഷം പ്രകടിപ്പിക്കുന്നത്. ഭീകരരെ കണ്ടെത്തി ശിക്ഷിക്കും. ഈ സമയത്ത് ഞങ്ങൾക്കൊപ്പം നിൽക്കുന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങൾക്കും രാഷ്ട്രനേതാക്കൾക്കും നന്ദി അറിയിക്കുകയാണെന്നും മോദി പറഞ്ഞു.
140 കോടി ഭാരതീയരുടെ ഇച്ഛാശക്തി ഭീകരവാദികൾക്ക് കനത്ത അടി നൽകും. ഓരോ ഭീകരരെയും കണ്ടെത്തി ഇന്ത്യ ശിക്ഷിക്കും. ഒരാളും ശിക്ഷിക്കപ്പെടാതെ പോകില്ല. അതിനുള്ള എല്ലാ ശ്രമങ്ങളും നാം നടത്തും. നിരപരാധികളായ മനുഷ്യരെ കൊലപ്പെടുത്തിയതിൽ രാജ്യം ദുഃഖത്തിലാണ്. വിവിധ കോണുകളിലുള്ള മനുഷ്യർ ദുഃഖാർത്തരാണ്. ദുഃഖാർത്തരായ അവരുടെ കുടുംബങ്ങൾക്കൊപ്പം രാജ്യം ഒന്നാകെയുണ്ട്. ചികൽസയിലുള്ളവർ വേഗം സുഖമാകട്ടെ. അതിനുള്ള എല്ലാ സഹായവും സർക്കാർ നൽകും. കാർഗിൽ മുതൽ കന്യാകുമാരി വരെ ഈ ദുഃഖത്തിൽ ഒന്നിച്ചു. ഭീകരാക്രമണത്തിൽ പലർക്കും മകനെയും സഹോദരനെയും സ്വന്തം ജീവൻ തന്നെയും നഷ്ടപെട്ടു. അവരിൽ മറാഠിയും ഗുജറാത്തിയും ബിഹാരിയും ഒഡിഷക്കാരനുമുണ്ട്. മനുഷ്യത്വത്തിൽ വിശ്വാസമുള്ളവരെല്ലാം നമുക്കൊപ്പമാണെന്നും ഈ സമയത്ത് കൂടെ നിന്ന ലോകനേതാക്കൾക്കെല്ലാം നന്ദി പറയുകയാണെന്നും മോദി കൂട്ടിച്ചേർത്തു.
ബിഹാറിൽ ഒരു മിനിറ്റ് മൗനം ആരംഭിച്ചാണ് മോദി പ്രസംഗം തുടങ്ങിയത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ കർശന നടപടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നതടക്കമുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനമായത്.
പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

