പാർട്ടിക്ക് പണം സമാഹരിക്കാൻ ബാങ്കിൽ നിന്ന് കക്കേണ്ട ആവശ്യമില്ല; കെ രാധാകൃഷ്ണൻ എം പി

കരുവന്നൂർ സഹകരണ ബാങ്ക് കേസിൽ പാർട്ടി ഡിസി ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് കെ രാധാകൃഷ്ണൻ എം പി. കേസിൽ സാക്ഷിയാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. അന്തിമമായിട്ടുള്ള തീരുമാനമെടുക്കേണ്ടത് ഇ ഡിയാണ്.പാർട്ടിയിൽ നിന്ന് ഒരു ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. അത് അവർക്ക് ബോധ്യപ്പെട്ടു എന്നാണ് കരുതുന്നത്. പാർട്ടിക്ക് പണം സമാഹരിക്കാൻ ബാങ്കിൽ നിന്ന് കക്കേണ്ട ആവശ്യം ഇല്ലെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെ രാധാകൃഷ്ണന്റെ മൊഴി വിശദമായി പരിശോധിച്ച ശേഷമാണ് സക്ഷിയാക്കാൻ ഇ ഡി തീരുമാനിച്ചത്.ഏഴ് മണിക്കൂർ നീണ്ടു നിന്ന മൊഴിയെടുപ്പിൽ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് സൂചന.കെ രാധാകൃഷ്ണൻ തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്ന രണ്ടര വർഷത്തെ വിവരങ്ങളായിരുന്നു ഇ ഡി പ്രധാനമായും ചോദിച്ചറിഞ്ഞത്.ഈ കാലയളവിൽ കരുവന്നൂർ സഹകരണ ബാങ്കും സിപിഐഎം നടത്തിയ ഇടപാടുകളുടെ വിവരങ്ങളും രാധാകൃഷ്ണനിൽ നിന്ന് ഇ ഡി ശേഖരിച്ചിട്ടുണ്ട്.

ബ്രാഞ്ച് കമ്മിറ്റികളുടെ അക്കൌണ്ട് വിവരങ്ങളും ഇടപാടുകളും അറിയില്ലെന്നാണ് രാധാകൃഷ്ണൻ ഇ ഡിക്ക് നൽകിയ മൊഴി.ജില്ലാ കമ്മിറ്റിക്ക് കരുവന്നൂരിൽ അക്കൗണ്ടില്ലെന്നും രാധാകൃഷ്ണൻ ഇ ഡിക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കെ രാധാകൃഷ്ണനെ ഇനി വിളിപ്പിക്കില്ലെന്നാണ് വിവരം.കേസിൽ ഈ മാസം തന്നെ അന്തിമ കുറ്റപത്രം സമർപ്പിക്കാനാണ് ഇ ഡിയുടെ നീക്കം.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply