കുട്ടി പീഡനത്തിന് ഇരയായത് അറിഞ്ഞിരുന്നില്ലെന്ന് അമ്മ; ഭർതൃവീട്ടിൽ നേരിട്ടത് കടുത്ത ഒറ്റപ്പെടൽ; അമ്മയുടെ മൊഴി പുറത്ത്

മൂഴിക്കുളത്ത് മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ, കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ വിവരം അറിഞ്ഞിരുന്നില്ലെന്ന് അമ്മയുടെ മൊഴി. ഭർതൃ വീട്ടിലെ ഒറ്റപ്പെടുത്തൽ മൂലമാണ് കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഭർത്താവിന്റെ വീട്ടിൽ വലിയ ഒറ്റപ്പെടലാണ് അനുഭവിച്ചിരുന്നത്. സ്വന്തം കുട്ടികളെപ്പോലും ഭർതൃവീട്ടുകാർ തന്നിൽ നിന്നും അകറ്റാൻ ശ്രമിച്ചുവെന്നും ചോദ്യം ചെയ്യലിൽ കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.

എല്ലാക്കാര്യങ്ങളിൽ നിന്നും ഭർതൃവീട്ടുകാർ തന്നെ ഒഴിവാക്കി മാറ്റിനിർത്തിയിരുന്നു. ഒറ്റപ്പെടുത്തൽ മൂലം വലിയ മാനസിക പിരിമുറുക്കമാണ് നേരിട്ടിരുന്നത്. ഭർത്താവ് തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ ആലോചിക്കുന്നതായും അറിഞ്ഞു. അങ്ങനെ ചെയ്താൽ തന്റെ പെൺകുഞ്ഞ് ഇനി എങ്ങനെ ജീവിക്കുമെന്ന ആശങ്കയുണ്ടായി. ഇതും കുട്ടിയെ ഇല്ലാതാക്കാൻ പ്രേരിപ്പിച്ചുവെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്.

മകൾ ശാരീരികമായ പീഡനത്തിന് ഇരയായ സംഭവം താൻ അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞു. പൊലീസ് പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്ന് അമ്മ മൊഴി നൽകിയെന്നാണ് സൂചന. കുട്ടിയുടെ അമ്മയെ പുഴയിലെറിഞ്ഞ മൂഴിക്കുളം ഭാഗത്തെത്തിച്ച് പൊലീസ് തെളിവെടുക്കും. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസിൽ അറസ്റ്റിലായ കുട്ടിയുടെ അച്ഛന്റെ അടുത്ത ബന്ധുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാൾ മൂവാറ്റുപുഴ ജയിലിലാണുള്ളത്.

പോക്സോ കേസിൽ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുട്ടിയെ പ്രതി ലൈംഗികമായി ചൂഷണം ചെയ്ത വിവരം വീട്ടുകാരും നാട്ടുകാരും പോലും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. കുട്ടിയെ പീഡിപ്പിച്ചത് അടുത്ത ബന്ധുക്കളാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ, തെളിവുകൾ നിരത്തിയുള്ള വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കരഞ്ഞുകൊണ്ട് കുറ്റം സമ്മതിക്കുന്നത്.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply