ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാകാതെ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും ടെക്‌നോളജിയിലും ശസ്ത്രക്രിയകൾ നിലച്ചു.നാളെ നടത്താനിരുന്ന 10 ശസ്ത്രക്രിയകളാണ് ഉപകരണങ്ങളില്ലാത്തതിനെ തുടർന്ന് മാറ്റിവച്ചത്. ഇതേ തുടർന്ന്
വിവിധ വകുപ്പ് മേധാവികളുടെ അടിയന്തര യോഗം ഡയറക്ടർ നാളെ രാവിലെ വിളിച്ചു.
ശാസ്ത്രക്രിയ മാറ്റിവച്ച രോഗികളിൽ ചിലർ സ്വകാര്യ സ്ഥാപനങ്ങളിൽ ചികിത്സ തേടി. ശസ്ത്രക്രിയാ ഉപകരണങ്ങൾക്കുള്ള കരാറുകൾ കഴിഞ്ഞ രണ്ടു വർഷമായി ശ്രീചിത്ര പുതുക്കിയിരുന്നില്ല. താൽക്കാലികമായി കരാർ നീട്ടുകയായിരുന്നു. പഴയ വിലയിൽ തന്നെയായിരുന്നു ഉപകരണങ്ങൾ എത്തിച്ചിരുന്നത്. ഇതോടെ കരാറുകാർ ഉപകരണങ്ങൾ എത്തിക്കാതെയായതാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്.
ഇന്നു മുതൽ ശസ്ത്രക്രിയകൾ മുടങ്ങുമെന്ന് കാണിച്ച് വ്യാഴാഴ്ച ഡോക്ടർമാർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർക്ക് കത്തു നൽകിയിരുന്നു. നേരത്തെയും കത്തുകൾ നൽകിയിരുന്നുവെന്നാണ് വിവരം. ഇതുവരെ കരാറുകൾ പുതുക്കാനുള്ള ഒരു നടപടിയുമെടുത്തിട്ടില്ല. കേന്ദ്ര പദ്ധതിയായ ‘അമൃത്’ വഴി ഉപകരണങ്ങൾ എത്തിക്കാനുള്ള ശ്രമം ഇതുവരെ ആരംഭിച്ചിട്ടില്ല.