റിലീസിന്റെ ആദ്യ ദിവസങ്ങളിൽ റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി: യുട്യൂബിനും ഗൂഗിളിനും നോട്ടിസ് അയച്ച് മദ്രാസ് ഹൈക്കോടതി

സിനിമകൾ റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസമെങ്കിലും റിവ്യൂവർമാരെ നിയന്ത്രിക്കണമെന്നുമുള്ള ഹർജിയിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, തമിഴ്‌നാട് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് സെക്രട്ടറി, യൂട്യൂബ്, ഗൂഗിൾ എന്നിവർക്കു മദ്രാസ് ഹൈക്കോടതി നോട്ടിസ് അയച്ചു. റിലീസ് ചെയ്ത് ആദ്യ മൂന്നു ദിവസം സിനിമകളുടെ റിവ്യൂ അനുവദിക്കരുതെന്നും അത്തരം റിവ്യൂകൾ പ്രേക്ഷകരുടെ ധാരണയെ കാര്യമായി സ്വാധീനിക്കുന്നുവെന്നും തമിഴ് ഫിലിം ആക്ടീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.ശിവലിംഗമാണ് ഹർജി നൽകിയത്.

സിനിമയെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂകൾ സിനിമകളുടെ പ്രശസ്തിയെയും ബോക്‌സ് ഓഫിസ് കലക്‌‍ഷനെയും ബാധിക്കുന്നുവെന്നും ഹർജിയിൽ പറയുന്നുണ്ട്. എന്നാൽ ഹർജിയിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ച ജസ്റ്റിസ് എസ്.സൗന്ദർ, സിനിമയെ കുറിച്ചുള്ള വിമർശനങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും അത് വെട്ടിച്ചുരുക്കാൻ കഴിയില്ലെന്നും പറഞ്ഞു.

ബിസിനസിലെ വൈരാഗ്യത്തിന്റെ പേരിൽ ഒരു പ്രത്യേക സിനിമയെ ലക്ഷ്യമിട്ടു നെഗറ്റീവ് റിവ്യൂ പ്രചരിപ്പിക്കാൻ ആളുകളെ നിയോഗിച്ചുവെന്നും ഇതു സിനിമ കാണുന്നതിനു മുൻപുതന്നെ പ്രേക്ഷകർക്കിടയിൽ പക്ഷപാതപരമായ അഭിപ്രായങ്ങൾക്കു കാരണമായെന്നും ഹർജിക്കാരൻ ആരോപിച്ചു. തങ്ങളുടെ സബ്‌സ്‌ക്രൈബർമാരുടെയും കാഴ്‌ചക്കാരുടെയും എണ്ണം വർധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ മോശം വാക്കുകൾ ഉപയോഗിച്ചു നെഗറ്റീവ് റിവ്യൂകൾ പുറത്തുവിടുന്ന യുട്യൂബ് ചാനലുകളെ കുറിച്ചും ഹർജിയിൽ പറയുന്നുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും ടിവി ചാനലുകൾക്കും സിനിമകൾ വിൽക്കുമ്പോൾ ഇത്തരം റിവ്യൂകൾ നിർമാതാക്കളെ ദോഷകരമായി ബാധിക്കുന്നുവെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply