ബോണക്കാട്ടെ പ്രേതബംഗ്ലാവില്‍ പോകാന്‍ ആരും ഭയക്കും. കാരണം, അത്രയേറ കുപ്രസിദ്ധമാണ് ആ ബംഗ്ലാവ്. എസ്റ്റേറ്റ് മാനേജറായിരുന്ന ബ്രീട്ടിഷുകാരനായ സായിപ്പ് 1951-ല്‍ പണികഴിപ്പിച്ചതാണ് ഈ ബംഗ്ലാവ്. അവിടെവച്ച് സായിപ്പിന്റെ 13 വയസുള്ള മകള്‍ കൊല്ലപ്പെട്ടു. അതിനേത്തുടര്‍ന്നാണ് നാട്ടുകാരെ ഭയപ്പെടുത്തുന്ന പ്രേതക്കഥ പ്രചരിക്കുന്നത്
അഗസ്ത്യാര്‍കൂടത്തിന്റെ താഴ് വാരമായ ബോണക്കാട്ടെ പ്രേതബംഗ്ലാവില്‍ പോകാന്‍ ആരും ഭയക്കും. കാരണം, അത്രയേറ കുപ്രസിദ്ധമാണ് ആ ബംഗ്ലാവ്. എസ്റ്റേറ്റ് മാനേജറായിരുന്ന ബ്രീട്ടിഷുകാരനായ സായിപ്പ് 1951-ല്‍ പണികഴിപ്പിച്ചതാണ് ഈ ബംഗ്ലാവ്. അവിടെവച്ച് സായിപ്പിന്റെ 13 വയസുള്ള മകള്‍ കൊല്ലപ്പെട്ടു. അതിനേത്തുടര്‍ന്നാണ് നാട്ടുകാരെ ഭയപ്പെടുത്തുന്ന പ്രേതക്കഥ പ്രചരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ ന്യൂജെനുകള്‍ ഹിറ്റാക്കിയ പ്രേത ബംഗ്ലാവ്. തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യജീവി സങ്കേതത്തിനുള്ളിലെ മനോഹരഗ്രാമാണ് ബോണക്കാട്. കാടുകയറിക്കിടക്കുന്ന തേയിലത്തോട്ടങ്ങളും തണുത്ത കാറ്റ് വീശിയടിക്കുന്ന കുന്നും താഴ്‌വാരങ്ങളും അഗസ്ത്യ മലനിരകളുടെ കാഴ്ചയും ബോണക്കാടെന്ന കൊച്ചുഗ്രാമത്തെ കൂടുതല്‍ സുന്ദരിയാക്കുന്നു. എന്നാല്‍ ഇവിടുത്തെ ആളുകളുടെ ജീവിതം അത്ര മനോഹരമല്ല. തേയില കൃഷി മുംബൈ ആസ്ഥാനമായുള്ള മഹാവീര്‍ പ്ലാന്റേഷന്‍ 1998-ല്‍ ഉപേക്ഷിച്ചതോടെ ഇവിടെ ജോലിചെയ്തിരുന്ന തൊഴിലാളികളുടെ ജീവിതം ദുരന്തപൂര്‍ണമായി. കുറേയാളുകള്‍ മലയിറങ്ങി. ബാക്കിയുള്ളവര്‍ ഇടിഞ്ഞുവീഴാറായ ലയങ്ങളില്‍ ഇപ്പോഴും താമസക്കാരുണ്ട്.
യാത്രക്കിടയല്‍ വാഴ്‌വാന്തോള്‍ വെള്ളച്ചാട്ടമുണ്ട്. മനോഹരമായ വെള്ളച്ചാട്ടമാണത്. ആനയും കാട്ടുപോത്തുമുള്ള കൊടുംകാട്ടിലൂടെയുള്ള യാത്ര. വളഞ്ഞുപുളഞ്ഞും കിടക്കുന്ന വഴികള്‍ ഇടയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കും വിധം അരുവികളും കൊച്ചുവെള്ളച്ചാട്ടങ്ങളും. ഇടയ്ക്കിടെ കോടമഞ്ഞ് റോഡിനെ മറയ്ക്കുന്നതും കാണാം. കാട് അവസാനിക്കുന്നിടത്ത് ബോണക്കാട് എസ്റ്റേറ്റ് തുടങ്ങുകയാണ്. ഒരു മലക്കുമുകളില്‍ മാനംമുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന സൂചിമരത്തിനു താഴെയാണ് ആ പ്രേതബംഗ്ലാവ്.
കേരളത്തില്‍ തന്നെ ഏറ്റവും അധികം പ്രേതബാധയുള്ളയിടമെന്ന് സോഷ്യല്‍മീഡിയ പറയുന്ന ബോണക്കാട് ബംഗ്ലാവ് എസ്റ്റേറ്റ് മാനേജറായിരുന്ന ബ്രീട്ടിഷുകാരനായ ഒരു സായിപ്പ് 1951-ല്‍ പണികഴിപ്പിച്ചതാണ്. താമസം തുടങ്ങി കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ സായിപ്പിന്റെ 13 വയസുള്ള മകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ടു. ഈ സംഭവത്തിനു ശേഷം മാനേജരും കുടുംബവും ഇന്ത്യയിലെ വാസം മതിയാക്കി ലണ്ടനിലേക്കു മടങ്ങി. തുടര്‍ന്ന് ഈ ബംഗ്ലാവില്‍ താമസിച്ച പലരും രാത്രി കാലങ്ങളില്‍ ബംഗ്ലാവിനുള്ളിലും പരിസരത്തും ഒരു പെണ്‍കുട്ടിയെ കണ്ടുതുടങ്ങി.
വിറകു ശേഖരിക്കാനായി ഇവിടെയെത്തിയ ഒരു പെണ്‍കുട്ടി തിരിച്ചു വീട്ടിലെത്തിയത് അസാധാരണമായ പെരുമാറ്റങ്ങളോടെയാണ്. നിരക്ഷരയായ ആ പെണ്‍കുട്ടി പാശ്ചാത്യ ശൈലിയില്‍ സ്ഫുടമായി ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങി. ഇത് മരണപ്പെട്ട മദാമ്മ പെണ്‍കുട്ടിയുടെ പ്രേതം കടന്നു കൂടിയതാണെന്ന് നാട്ടുകാര്‍ വിശ്വസിച്ചു. ദിവസങ്ങള്‍ക്കു ശേഷം ഈ പെണ്‍കുട്ടിയും മരണപ്പെട്ടു. ഇതിനു ശേഷം സ്ത്രീകള്‍ പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഇവിടേക്ക് പോകാറില്ല. തൊഴിലാളി സമരത്തെത്തുടര്‍ന്ന് തോട്ടവും ഫാക്ടറിയും പൂട്ടിപ്പോയതോടെ തിരക്കൊഴിഞ്ഞ ബോണക്കാട്ടെ ബംഗ്ലാവ് കൂടുതല്‍ വിജനമാവുകയായിരുന്നു. ഈ സംഭവങ്ങള്‍ നടന്ന് ദശകങ്ങള്‍ക്കിപ്പുറവും രാത്രി കാലങ്ങളില്‍ ഇവിടെ നിന്ന് അലര്‍ച്ചയും നിലവിളികളും ജനല്‍ ചില്ലുകള്‍ തകരുന്ന ശബ്ദവും കേട്ടു കെണ്ടിരിക്കുന്നതായി നാട്ടുകാര്‍ പറയാറുണ്ട്.
ബംഗ്ലാവിന്റെ പേരും നിര്‍മിച്ച വര്‍ഷവും കൊത്തി വച്ചിരിക്കുന്ന ഗേറ്റ് തുരുമ്പിച്ചുകിടക്കുന്നു. കരിങ്കല്ല് പാളിയില്‍ കെട്ടിയുണ്ടാക്കി ആസ്ബറ്റോസ് മേല്‍ക്കൂരയുള്ള ഒരു വലിയ കെട്ടിടം്. ബംഗ്ലാവിന്റെ ഉള്‍വശം വിശാലമാണ്. നിലം മുഴുവന്‍ ചാണകം കെണ്ട് നിറഞ്ഞിരിക്കുന്നു. ജനല്‍ പാളികളും വാതിലുകളും ഇളക്കി മാറ്റിയിരിക്കുന്നു തല്‍സ്ഥാനത്ത് കട്ടിളകള്‍ മാത്രം അവശേഷിക്കുന്നു. ഭിത്തിനിറയെ അവിടെ കാലുകുത്തിയവരുടെ പേരുകളാണ്. സ്വീകരണ മുറിയിലും കിടപ്പു മുറിയിലും തീ കാഞ്ഞ് തണുപ്പകറ്റാനുള്ള നെരിപ്പോട്. വിശാലമായ നാലു മുറികളും ബാത്ത് ടബ്ബ് ഉള്‍പ്പടെയുള്ള കുളിമുറികളും പക്ഷെ എല്ലാം തകര്‍ത്തിട്ടിരിക്കുന്നു. മുറ്റത്തു നിന്നു നോക്കിയാല്‍ ദൂരെ പേപ്പാറ റിസര്‍വയര്‍ കാണാം. അതി മനോഹരമായ കാഴ്ചയാണത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

