പ്രിയദര്‍ശന്‍ എന്നെ ഇപ്പോള്‍ നോക്കുന്നത് പുച്ഛത്തോടെ ആയിരിക്കും; ശ്രീനിവാസന്‍

മലയാളികളെ നിരവധി സിനിമകളിലൂടെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ശ്രീനിവാസന്‍. പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ശ്രീനിവാസന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ട് മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണ്. ഇപ്പോഴിതാ ഫിലിം ഫ്രറ്റേണിറ്റി അവാര്‍ഡ് ചടങ്ങില്‍ ശ്രീനിവാസന്‍ പ്രിയദര്‍ശനെ കുറിച്ച് സ്റ്റേജില്‍ മുമ്പ് സംസാരിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

‘പ്രിയദര്‍ശന്‍ ഇവിടെയുണ്ടെന്ന് വിനീത് പറഞ്ഞു. അദ്ദേഹം ഇവിടെ ഉണ്ടെന്ന് മുന്‍ കൂട്ടി അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ വരില്ലായിരുന്നു. കാരണം ഞാന്‍ ഈ അവാര്‍ഡ് വാങ്ങുന്ന രംഗം അദ്ദേഹം പുച്ഛത്തോടെയായിരിക്കും നോക്കുന്നുണ്ടായിരിക്കുക എന്ന് എനിക്ക് അറിയാം. അദ്ദേഹത്തിന്റെ മനിസിലിരിപ്പ് എന്താണെന്നും ഞാന്‍ പറയാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കൈയ്യില്‍ നിന്ന് തിരക്കഥയുടെ ബാലപാഠങ്ങള്‍ പഠിച്ച് നീ അവാര്‍ഡ് വാങ്ങാന്‍ വരെ വളര്‍ന്നു, അല്ലേടാ എന്നായിരിക്കും,’ ശ്രീനിവാസന്‍ പറഞ്ഞു.

അത് ശരിയാണ്, വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം തിരുവനന്തപുരത്ത് ചെന്നപ്പോള്‍ അദ്ദേഹത്തോട് താന്‍ എന്താണ് പ്രിയാ എന്റെ റോള്‍ എന്ന് ചോദിച്ചു, ഷൂട്ടിംഗിന്റെ തലേ ദിവസമായിരുന്നു അത്. റോള്‍ ഒക്കെ പിന്നെ പറയാം. അഭിനയിക്കാന്‍ വന്നതാണല്ലേ എന്ന് പ്രിയദര്‍ശന്‍ തിരിച്ചു ചോദിച്ചു.

നാളെ പടത്തിന്റെ ഷൂട്ട് തുടങ്ങുകയാണ് എന്ന് പറഞ്ഞതുകൊണ്ട് വന്നതാണ് എന്ന് ശ്രീനിവാസന്‍ മറുപടി പറഞ്ഞു. കുഴപ്പമൊന്നുമില്ല. ഇവിടെ ഒരു സാധനം ഇല്ല എന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അതെന്താണെന്ന് ചോദിച്ചപ്പോള്‍, തിരക്കഥയാണ് ഇല്ലാത്തതെന്നാണ് പ്രിയന്‍ പറഞ്ഞതെന്ന് ശ്രീനിവാസന്‍ ഓര്‍ത്തെടുക്കുന്നു.

‘അപ്പോള്‍ എന്ത് ചെയ്യും എന്ന് ഞാന്‍ ചോദിച്ചു. അന്നേരം പ്രിയന്‍ പറഞ്ഞത്, താന്‍ എഴുതുമെങ്കില്‍ തനിക്ക് അഭിനയിക്കാം എന്നാണ്. എനിക്ക് എഴുതാന്‍ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ വന്ന വഴിയേ പോയ്‌ക്കോ എന്നാണ് പ്രിയന്‍ പറഞ്ഞത്. വന്ന വഴിയേ പോകാന്‍ എനിക്ക് അറിയാം. പക്ഷെ പോയിട്ട് വലിയ പ്രയോജനമില്ല എന്ന് അറിയുന്നതോണ്ട് ഞാന്‍ അവിടെ തന്നെ നിന്നു. അങ്ങനെ തിരക്കഥ എന്ന നടുക്കടലിലേക്ക് എന്നെ തള്ളിയിട്ട് മുക്കി കൊല്ലാന്‍ ശ്രമിച്ച വിദഗ്ധന്‍ ആണിയാള്‍,’ ശ്രീനിവാസന്‍ പറഞ്ഞു.

ഞാന്‍ മുങ്ങിയും പൊങ്ങിയും ചക്രശ്വാസം വലിച്ചും ഇപ്പോഴും ജീവന് വേണ്ടി പാടു പെടുകയാണ്. അതിനിടയിലാണ് ഇതൊക്കെ സംഭവിക്കുന്നത്. ഈ ചക്രശ്വാസം വലിക്കുന്നതിനിടയില്‍ എന്നെ മുക്കി കൊല്ലാന്‍ ശ്രമിച്ച മറ്റൊരാള്‍ ആണ് സത്യന്‍ അന്തിക്കാട്. അദ്ദേഹവും ഇവിടെ ഇരിക്കുന്നുണ്ട് എന്നും ശ്രീനിവാസന്‍ തമാശ രൂപേണ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply