പിന്നീട് നയൻതാര തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായി; മീരയുടെ ജീവിത ഉപാധി ഇന്ന് സിനിമയല്ല: സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാടിന്റെ സിനിമകൾക്ക് കുടുംബ പ്രേക്ഷകർക്കി‌‌‌ടയിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വൻ ജനപ്രീതി നേടിയ ഒരുപിടി നായികമാരെ സിനിമാ രം​ഗത്തേക്ക് അവതരിപ്പിച്ചതും സത്യൻ അന്തിക്കാടാണ്. ഡയാന കുര്യൻ എന്ന പെൺ‌കുട്ടിക്ക് നയൻതാരയായി സിനിമയിലേക്ക് കൊണ്ട് വന്നതിനെക്കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 

മനസിനക്കരെ ചെയ്യുന്ന സമയത്ത് നായികയെ പറ്റി ആദ്യം ചിന്തിക്കുന്നേ ഇല്ല. കാരണം ഷീലയുണ്ട്. നായികയായി ആര് ചെയ്താലും മതിയെന്നായിരുന്നു ധാരണ. ഒരു ധൈര്യത്തിന് ഷൂട്ടിം​ഗ് അങ്ങ് തുടങ്ങി. പത്ത് ദിവസത്തോളം ഷീലയെ വെച്ച് ഷൂട്ട് ചെയ്ത ശേഷമാണ് നായികയെ നോക്കുന്നത്. അന്വേഷിച്ചിട്ട് ആരെയും കി‌ട്ടുന്നില്ല. ഞാനന്ന് ഷൊർണൂർ ​ഗസ്റ്റ് ഹൗസിലാണ് താമസിക്കുന്നത്. അന്ന് വനിതയിൽ ഒരു പരസ്യത്തിലാണ് നയൻതാരയെ കണ്ടതെന്ന് സത്യൻ അന്തിക്കാട് ഓർത്തു.

നമ്പർ തേടിപ്പിടിച്ച് വിളിച്ചു. സത്യൻ അന്തിക്കാടാണെന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് നിശബ്ദയായി. സാറിനെ തിരിച്ച് വിളിക്കാം എന്ന് പറഞ്ഞു. ഫേക്കാണോ എന്നറിയാൻ വേണ്ടിയാണ്. അവർ തിരിച്ച് വിളിച്ചു. നേരിട്ട് കണ്ടാൽ കൊള്ളാമെന്നുണ്ട്, എന്റെ സിനിമയിലേക്ക് ഒരു കുട്ടിയെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. അച്ഛനെയും അമ്മയെയും കൂട്ടി വരുമോ എന്ന് ചോദിച്ചു. പിറ്റേ ദിവസം വന്നു. വളരെ ആത്മവിശ്വാസമുള്ള മുഖമുള്ള കുട്ടിയാണ്.

അച്ഛൻ എയർ ഫോഴ്സിലോ മറ്റോ ജോലി ചെയ്തയാളാണ്. വന്ന് സംസാരിച്ചപ്പോൾ തന്നെ ഈ കുട്ടി അനുയോജ്യയാണെന്ന് തോന്നി. ജയറാമും അസ്സലായി‌ട്ടുണ്ടെന്ന് പറഞ്ഞു. പിന്നെ അവരെ വിളിച്ചപ്പോൾ കിട്ടുന്നില്ല, മെസേജ് പോകുന്നില്ല. രാത്രി ഒരു മൂന്ന് മണിയായപ്പോൾ എന്റെ മൊബൈൽ റിംങ് ചെയ്തു. സർ, ഡയാനയാണ് പുറത്ത് പോയിരിക്കുകയായിരുന്നു, ഇപ്പോഴാണ് മിസ് കോൾ കണ്ടതെന്ന് പറഞ്ഞു. അഭിനയിക്കാം, ഡയാന വന്നാൽ നന്നായിരിക്കുമെന്ന് ഞാൻ പറഞ്ഞു.

സോറി സർ, ബന്ധുക്കളുമായി ആലോചിച്ചപ്പോൾ സിനിമയിൽ അഭിനയിക്കേണ്ടെന്നാണ് പറയുന്നത്, വെരി സോറി എന്ന് ഡയാന. ഡയാന രണ്ട് തെറ്റാണ് ചെയ്തത്, ഒന്ന് പുലർച്ചെ വിളിച്ചുണർത്തി, ഈ വിവരം നാളെ രാവിലെ വിളിച്ച് പറഞ്ഞാൽ മതിയായിരുന്നു. വിളിച്ചുണർത്തി പിന്നെ പറയുന്നത് അഭിനയിക്കാൻ വരുന്നില്ലെന്നാണ്. രണ്ടും തെറ്റാണെന്ന് ഞാൻ പറഞ്ഞു.

അച്ഛനും അമ്മയ്ക്കും എതിർപ്പില്ലെങ്കിലും മറ്റ് ബന്ധുക്കൾക്ക് ഡയാന സിനിമയിൽ അഭിനയിക്കുന്നതിനോട് താൽപര്യമില്ലായിരുന്നു. പതിനെട്ട് വയസ് കഴിഞ്ഞതാണല്ലോ, അച്ഛനും അമ്മയ്ക്കും എതിർപ്പില്ലല്ലോ, നാളെ ഇങ്ങോട്ട് വായെന്ന് താൻ പറഞ്ഞെന്നും സത്യൻ അന്തിക്കാട് ഓർത്തു. പിന്നീട് നയൻതാര തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറായി. ഇതിൽ സന്തോഷമുണ്ടെന്നും സത്യൻ അന്തിക്കാട് അന്ന് വ്യക്തമാക്കി.

മകൾ എന്ന സിനിമയിലൂടെ മീര ജാസ്മിനെ മലയാളത്തിലേക്ക് തിരിച്ച് കൊണ്ട് വന്നതിനെക്കുറിച്ചും സത്യൻ അന്തിക്കാട് അന്ന് സംസാരിച്ചു. ജയറാമിനെയും മീര ജാസ്മിനെയുമൊക്കെ കാണാൻ ആൾക്കാർക്ക് ഇഷ്ടമാണ്. ഇവരൊന്നും ഔട്ടായി പോയവരല്ല. സിനിമയിൽ നിന്ന് പിന്മാറിപ്പോയവരാണ്. മീര ജാസ്മിനെ വിളിച്ചപ്പോൾ മീര ദുബായിലും ഹം​ഗറിയിലുമൊക്കെയാണ്. മീരയിപ്പോൾ വലിയൊരു ബിസിനസുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കുട്ടിയാണ്. സിനിമ അവരുടെ ജീവിത ഉപാധിയല്ല. മകളിലേക്ക് നായികയായി വിളിച്ചപ്പോൾ മീര അഭിനയിക്കാൻ തയ്യാറായെന്നും സത്യൻ അന്തിക്കാട് അന്ന് ചൂണ്ടിക്കാട്ടി.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply