സിനിമയ്ക്കകത്തും പുറത്തുമുള്ള അപ്രിയ സത്യങ്ങൾ വിളിച്ചുപറയുന്ന കലാകാരനാണ് ശ്രീനിവാസൻ. തന്റെ സ്‌കൂൾ പഠനകാലത്തെയും എസ്എസ്എൽസി വിജയത്തെക്കുറിച്ചും സംസാരിക്കുകയാണ് ശ്രീനിവാസൻ ഇപ്പോൾ.
‘മറ്റുള്ളവരുടേതു പോലെ സാധാരണ ബാല്യമായിരുന്നു എന്റേതും. കുട്ടിക്കാലത്തുതന്നെ സ്പോർട്സിലും എഴുത്തിലുമൊക്കെ താത്പര്യമുണ്ടായി. വലിയ ദേഷ്യക്കാരനായിരുന്നു അച്ഛൻ. സങ്കൽപ്പത്തിലെ മക്കളെ സൃഷ്ടിക്കാനുള്ള പോംവഴിയായി അച്ഛൻ കണ്ടിരുന്നത് അടിയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛന്റെ ക്ലാസിലെ കുട്ടികൾക്ക് അദ്ദേഹം നല്ല അധ്യാപകനാണ്. പുത്തൻ കാഴ്ചപ്പാടുകളും അനുഭവങ്ങളുമുണ്ടാക്കുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരുന്നില്ല. മധ്യസ്ഥതകളും കേസുകളും മറ്റു പ്രശ്നങ്ങളുമായി അച്ഛൻ അദ്ദേഹത്തിന്റെ ലോകത്താണു ജീവിച്ചത്.
അച്ഛൻ തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അച്ഛന്റെ അധ്യാപകജോലി നഷ്ടപ്പെട്ടു. പിന്നീട് കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ ജോലി തിരിച്ചുകിട്ടി. സ്‌കൂൾ വിദ്യാഭ്യാസകാലത്തുതന്നെ എന്റെ കലാപരമായ കഴിവുകൾ സ്‌കൂളിലും നാട്ടിലുമൊക്കെ അംഗീകരിക്കപ്പെട്ടിരുന്നു. പഠനത്തിൽ വളരെ മോശമാണെന്ന മിക്കവരുടെയും ധാരണ തകർത്തുകൊണ്ട് നാൽപ്പതു പേരുള്ള ക്ലാസിൽ, എസ്എസ്എൽസി ജയിച്ച ആറു പേരിൽ ഞാനുമുണ്ടായിരുന്നു. കോളേജ് പഠനത്തിനു ശേഷമാണ് ചെന്നൈയിൽ അഭിനയം പഠിക്കാൻ പോയത്- ശ്രീനിവാസൻ പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

