ഞാന്‍ ഭാഗ്യരാജിന്റെ ‘ഫാന്‍’ ആയിരുന്നു; വിവാഹശേഷം അഭിനയിക്കേണ്ട എന്ന തീരുമാനം എന്റേതുമാത്രം: പൂര്‍ണിമ

അന്നും ഇന്നും മലയാളിക്ക് അവള്‍ മഞ്ഞില്‍ വിരിഞ്ഞ പൂവാണ് പൂര്‍ണിമ ഭാഗ്യരാജ്. അഭിനയമികവുകൊണ്ടും ശാലീന സൗന്ദര്യം കൊണ്ടും ഒരു തലമുറയുടെ മനസില്‍ ഇടം നേടിയ പൂവ്. മഞ്ഞണിക്കൊമ്പില്‍ ഇരിക്കുന്ന സിന്ദൂരക്കുരുവിയോട് ‘ഇണയെവിടെ… തുണയെവിടെ…’ എന്ന് ആടിപ്പാടി ചോദിച്ച അവളുടെ നിഷ്‌കളങ്കത മലയാളി ഒരുപാടൊരുപാടിഷ്ടപ്പെട്ടതാണ്. നടനും സംവിധായകനുമായ ഭാഗ്യരാജ് ആണ് പൂര്‍ണിമയുടെ ഭര്‍ത്താവ്. ഇരുവരുടെയും വിവാഹത്തില്‍ ചില കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി അക്കാലത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അതെന്തുമാകട്ടെ, മാതൃകാകുടുംബമാണ് ആ താരദമ്പതികളുടേത്. ഭാഗ്യരാജുമായുള്ള അടുപ്പം തുടങ്ങുന്ന കാലത്തെ ചില ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് പൂര്‍ണിമ.

ഞാന്‍ ഭാഗ്യരാജിന്റെ ഫാന്‍ ആയിരുന്നു. അദ്ദേഹം അഭിനയിച്ച ഒരുപാടു ചിത്രങ്ങള്‍ ഞാനും കണ്ടിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ കാണുന്ന കാലത്ത് അദ്ദേഹം വിവാഹിതനായിരുന്നു. പ്രവീണ മരിച്ച ശേഷമാണ് അദ്ദേഹം എന്നെ വിവാഹം കഴിച്ചത്. അതിനുമുമ്പേ സത്യന്‍ അന്തിക്കാടിന്റെ ‘വെറുതെ ഒരു പിണക്കം’ എന്ന സിനിമയില്‍ അഭിനയിക്കാനായി പാരീസിലേക്ക് പോകുവഴി മുംബൈയിലെ സീലാന്റ് ഹോട്ടലില്‍ വച്ച് രാജ് സാറിനെ കണ്ടിരുന്നു.

ഭാര്യയുടെ മരണം അദ്ദേഹത്തെ വല്ലാതെ തകര്‍ത്തിരുന്നുവെന്ന് അപ്പോള്‍ തോന്നി. ഒരുമിച്ചുള്ള ഭക്ഷണവേളയില്‍ അദ്ദേഹവുമായി കുറെ സംസാരിച്ചു. പാരീസിലെത്തിയാല്‍ ഉടന്‍ വിളിക്കണമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എന്നോട് അദ്ദേഹത്തിന് ഒരു പ്രത്യേക ഇഷ്ടമുള്ളതുപോലെ എനിക്കു തോന്നി. പാരീസിലെത്തി ഞാന്‍ വിളിക്കുകയും ചെയ്തു. പിന്നീട് ഭാഗ്യരാജ് സാര്‍ തെന്നയാണ് എന്റെ കുടുംബത്തില്‍വന്ന് പൂര്‍ണിമയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞത്.

വിവാഹ ശേഷം സിനിമയില്‍ അഭിനയിക്കേണ്ട എന്ന തീരുമാനം എന്റേതുമാത്രമായിരുന്നു. ഇരുപത്തഞ്ചോളം ചിത്രങ്ങള്‍ക്ക് കരാര്‍ എഴുതി ഒപ്പിട്ട സമയത്തായിരുന്നു വിവാഹം. വളരെ വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച കാലം കൂടിയായിരുന്നു അത്. നല്ല വേഷങ്ങള്‍ വന്നാല്‍ വിട്ടുകളയരുതെന്ന് ഭാഗ്യരാജ് അന്നും ഇന്നും എന്നോട് പറയാറുണ്ട്- പൂര്‍ണിമ പറഞ്ഞു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply