ഇതിഹാസതാരം ഹിഗ്വിറ്റയുടെ പേര് ഒരു മലയാള സിനിമയ്ക്കു നൽകാൻ എന്തിനാണ് എൻ.എസ്. മാധവന്റെ അനുവാദം?; കുറിപ്പ്

ലോക പ്രശസ്ത ഫുട്‌ബോൾ താരം റെനെ ഹിഗ്വിറ്റയുടെ പേര് ഒരു മലയാള സിനിമയ്ക്കു നൽകാൻ എന്തിനാണ് എൻ.എസ്. മാധവന്റെ അനുവാദമെന്ന ചോദിക്കുകയാണ് കവി പിടി ബിനു. ‘ ശ്രീ മാധവൻ സാർ ഹിഗ്വിറ്റയോടു ചോദിച്ചിട്ടാണോ കഥയ്ക്ക് ആ ഇതിഹാസതാരത്തിന്റെ പേരിട്ടത്?’

കുറിപ്പ് പൂർണരൂപം

ലോക പ്രശസ്ത ഫുട്ബോൾ താരം റെനെ ഹിഗ്വിറ്റയുടെ പേര് ഒരു മലയാള സിനിമയ്ക്കു നൽകാൻ എന്തിനാണ് എൻ.എസ്. മാധവന്റെ അനുവാദം? ശ്രീ മാധവൻ സാർ ഹിഗ്വിറ്റയോടു ചോദിച്ചിട്ടാണോ കഥയ്ക്ക് ആ ഇതിഹാസതാരത്തിന്റെ പേരിട്ടത്?

സിനിമയുടെ സംവിധായകൻ ഹേമന്ത് ജി. നായർ പറയുന്നു, എൻ.എസ്. മാധവന്റെ ഹിഗ്വിറ്റ എന്ന കഥയുമായി തന്റെ സിനിമയ്ക്ക് ഒരു ബന്ധവുമില്ലെന്ന്. പിന്നെന്തിനാണ് മാധവൻ സാർ വിവാദമുണ്ടാക്കുന്നത്. ഹിഗ്വിറ്റ എന്ന പദം അങ്ങയുടെ മൗലികതയിൽ പിറന്നതല്ലല്ലോ! അങ്ങയുടെ ഹിഗ്വിറ്റ എന്ന കഥ പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പുതന്നെ കേരളത്തിലെ ജനങ്ങൾക്ക് ഹിഗ്വിറ്റയെ അറിയാം എന്നതും വിനയപൂർവം പറയുന്നു.

ഈ സന്ദർഭത്തിൽ ഒരു കാര്യം ഓർമിക്കുകയാണ്, ഡോ. ബിജുവിന്റെ ‘വീട്ടിലേക്കുള്ള വഴി’ എന്ന സിനിമ. പൃഥ്വിരാജ് ആയിരുന്നു ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. 2010-ൽ മുംബൈയിൽ നടന്ന ഫിലിം ഫെസ്റ്റിവലിലാണ് ഈ സിനിമ ആദ്യമായി പ്രദർശിപ്പിക്കുന്നത്. ‘വീട്ടിലേക്കുള്ള വഴി’ എന്നത് ഡി. വിനയചന്ദ്രൻ സാറിന്റെ കവിതയുടെ പേരാണ്. ആ പേരിൽ തന്നെ ഡി.സി. ബുക്സ് കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകത്തിന് പല പതിപ്പുകളുമുണ്ടായി. മലയാള കാവ്യാസ്വാദനത്തെ തിരുത്തിക്കുറിച്ച കവികളിലൊരാളാണ് ഡി. വിനയചന്ദ്രൻ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ കവിതകളിലൊന്നാണ് ‘വീട്ടിലേക്കുള്ള വഴി’. മലയാള കാവ്യാസ്വാദകരുടെ മനസിൽ എന്നും ഈ കവിതയുണ്ടാകും!

ഡി. വിനയചന്ദ്രൻ തന്റെ കവിതയുടെ പേര് സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചതിനെ എതിർത്തുമില്ല, പബ്ലിസിറ്റിക്കു വേണ്ടി ശ്രമിച്ചതുമില്ല. ഒരിക്കൽപ്പോലും ആ മഹാനായ കവി ആ വിഷയത്തെക്കുറിച്ചു പറഞ്ഞിട്ടുപോലുമില്ല. സിനിമ വരട്ടെ… ജനം ഏറ്റെടുക്കട്ടെ… ഹേമന്തിന് ആശംസകൾ…


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply