‘ആളുകൾ എന്തും പറഞ്ഞ് കളയും,പേടിച്ചിട്ടാണ് സിത്താരയുടെ ശരീരത്തിൽ തൊടാതിരുന്നത്’; രാജസേനൻ

കുടുംബചലച്ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രാജസേനൻ. ഇദ്ദേഹം തന്നെ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന ചിത്രത്തിൽ നായകകഥാപാത്രമായി അഭിനയിച്ചതും രാജസേനനായിരുന്നു. 1993ൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീടാണ് രാജസേനന് ചലച്ചിത്രസംവിധായകൻ എന്ന നിലയിൽ മലയാളികളുടെ മനസിൽ സ്ഥിരപ്രതിഷ്ഠ നൽകിയത്. പിന്നീട് അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്‌കരൻ, കഥാനായകൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തു.

ജയറാം ജനപ്രിയനായതും രാജസേനൻ സിനിമകളിലൂടെയാണ്. അടുത്തിടെ ഞാനും പിന്നൊരു ഞാനും എന്ന സിനിമയിൽ കേന്ദ്രകഥാപാത്രമായി രാജസേനൻ എത്തിയിരുന്നു. ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷം രാജസേനൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിഞ്ഞ സിനിമ കൂടിയായിരുന്നു അത്.

എന്നാൽ ചിത്രത്തിൽ താരം സ്ത്രീ വേഷത്തിൽ അഭിനയിച്ചതും നൃത്തം ചെയ്തതുമെല്ലാം വലിയ രീതിയിൽ ട്രോൾ ചെയ്യപ്പെട്ടിരുന്നു. എന്നാൽ ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ചിട്ടുള്ളയാളാണ് രാജസേനൻ എന്നത് പലർക്കും അറിയില്ല. മാത്രമല്ല ഞാനും പിന്നൊരു ഞാനും എന്ന സിനിമയ്ക്ക് വേണ്ടി മോഹിനിയാട്ടം പഠിക്കുകയും ചെയ്തിരുന്നു. രാജസേനൻ തന്നെയാണ് അമൃത ടിവിയിലെ ആനീസ് കിച്ചണെന്ന ഷോയിൽ അതിഥിയായി എത്തിയപ്പോൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സിനിമയിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ നേരിട്ട ദുരനുഭവങ്ങളും സംവിധായകൻ വെളിപ്പെടുത്തി. അച്ഛൻ ഡാൻസ് മാഷായിരുന്നതുകൊണ്ട് നൃത്തം പഠിച്ചിട്ടുണ്ട്. അച്ഛനൊപ്പം പ്രോഗ്രാമും ചെയ്തിട്ടുണ്ട്. ഞാൻ അവസാനം ചെയ്ത ഞാനും പിന്നൊരു ഞാനും സിനിമയിൽ നൃത്തം ചെയ്തിട്ടുണ്ട്. ആ കഥാപാത്രം അത്തരത്തിലുള്ള ഒന്നായിരുന്നു.

അതിനുവേണ്ടി ആറുമാസം ഭരതക്ഷേത്ര ജയന്റെ കൂടെ നിന്ന് നൃത്തം പഠിച്ചു. അത്തരത്തിൽ പഠിച്ചാലെ അത്ര നന്നായി ചെയ്യാൻ പറ്റു. ക്ലൈമാക്‌സിലാണ് ഡാൻസ് വരുന്നത്. ഞാൻ കേരളനടനമാണ് പഠിച്ചിട്ടുള്ളത്. പക്ഷെ സിനിമയിൽ വേണ്ടിയിരുന്നത് മോഹിനിയാട്ടമായിരുന്നു. അതുകൊണ്ടാണ് ജയൻ എനിക്ക് ട്രെയിനിങ് തന്നത്. ആറ് മാസത്തോളം പഠിച്ചു.

കടിഞ്ഞൂൽ കല്യാണം മുതൽ നിർമാതാക്കൾ അടക്കമുള്ള പലരും പ്രധാനപ്പെട്ട ഏതെങ്കിലും ഒരു റോൾ ചെയ്തൂടെയെന്ന് ചോദിക്കുമായിരുന്നു. പക്ഷെ താൽപര്യമില്ലാഞ്ഞിട്ടാണോ അതോ ഒപ്പം വർക്ക് ചെയ്യുന്ന താരങ്ങളുടെ സഹകരണ കുറവ് വരുമോയെന്നുള്ള സംശയവുമൊക്കെയുണ്ടായിരുന്നു.

സൗന്ദര്യപിണക്കം എന്ന സിനിമയിൽ സുബ്രഹ്‌മണ്യൻ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഭിനയം തുടങ്ങിയത്. പക്ഷെ ആ ഷൂട്ടിനിടയിൽ എനിക്ക് ചില ദുരനുഭവങ്ങളുണ്ടായി.

അടുത്ത ബാലചന്ദ്രമേനോൻ എന്ന രീതിയിൽ സെറ്റിൽ കളിയാക്കിക്കൊണ്ടുള്ള കമന്റ്‌സുകൾ വന്നു. അതോടെ നിർത്തി. ആ സിനിമയിലും കഥകളി പദം പാടി ഡാൻസ് ചെയ്തിട്ടുണ്ട്. അതുപോലെ ഭാര്യ ഒന്ന് മക്കൾ മൂന്നിലെ എന്റെ കഥാപാത്രത്തെയും ഞാൻ സപ്രെസ് ചെയ്താണ് അവതരിപ്പിച്ചത്. മാത്രമല്ല ആ സിനിമയിൽ സിത്താരയുടെ തോളിൽ പോലും ഞാൻ കൈവെച്ചിട്ടില്ല. അതിയായ സ്‌നേഹമുള്ള ഭാര്യ ഭർത്താക്കന്മാരായിട്ട് അഭിനയിക്കുമ്പോൾ എന്തിനാണ് അകൽച്ച കാണിക്കുന്നതെന്ന് സിത്താരയും ചോദിച്ചിരുന്നു.

സ്‌നേഹം കാണിക്കാൻ ദേഹത്ത് തൊടണമെന്നില്ലെന്നാണ് ഞാൻ മറുപടിയായി പറഞ്ഞത്. സ്‌ക്രിപ്റ്റിന്റെ ടോട്ടാലിറ്റിയിൽ ആ സ്‌നേഹമുണ്ടാകും. ഞാൻ പേടിച്ചിട്ടാണ് തൊട്ട് അഭിനയിക്കാതിരുന്നത്. ഇനി സിത്താരയെ കെട്ടിപിടിച്ച് സീൻ ചെയ്താൽ ഒരു വിഭാഗം ഓഡിയൻസ് പറയും അപ്പോൾ ഇതിനാണല്ലേ അഭിനയം തുടങ്ങിയതെന്ന്. ആളുകൾ എന്തും പറഞ്ഞ് കളയും.

പക്ഷെ ഞാനും പിന്നെയൊരു ഞാനും ചെയ്തപ്പോൾ ഒരു പേടിയും എനിക്കുണ്ടായിരുന്നില്ല. കാരണം വൈബ്രന്റായി ചെയ്യേണ്ട കഥാപാത്രമായിരുന്നു അത്. അതുകൊണ്ടാണ് ഡാൻസും ചെയ്തത്. എനിക്ക് ഈ ലോകത്തിൽ ഏറ്റവും പേടി ഭാര്യ ലതയെയാണ്. അത് സ്‌നേഹം കൊണ്ടുള്ള ഭയമാണെന്നും രാജസേനൻ പറയുന്നു.


Discover more from Radio Keralam 1476 AM News

Subscribe to get the latest posts sent to your email.

Leave a Reply