മൂന്നാം ബലാത്സംഗ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിൽ. പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. ശനിയാഴ്ച രാത്രി 12.30ഓടെയാണ് എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നിലവിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ രാഹുലിനെ ചോദ്യം ചെയ്യുന്നതായാണ് വിവരം. പത്തനംതിട്ട സ്വദേശിനി ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് നടപടി. ബലാത്സംഗവും ഗർഭഛിദ്രവും സാമ്പത്തിക ചൂഷണവും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്.
പരാതിക്കാരിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് രഹസ്യാത്മക നീക്കത്തിലൂടെ എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. രാഹുലിന്റെ അഭിഭാഷകനെ അറസ്റ്റ് നടപടിയെ കുറിച്ച് വിവരം ധരിപ്പിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ശേഷം തിരുവല്ല മജിസ്ട്രേറ്റിന് മുന്നിൽ രാഹുലിനെ ഹാജരാക്കുമെന്നാണ് വിവരം. പരാതിക്കാരി ഗർഭിണിയായപ്പോൾ ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനയ്ക്ക് ഒരുങ്ങിയെന്നും ലാബ് രാഹുലിനോട് സാമ്പിൾ ആവശ്യപ്പെട്ടുവെന്നും മൊഴിയുണ്ട്.
വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുമ്പോൾ സോഷ്യൽ മീഡിയയിലൂടെ രാഹുൽ പരിചയപ്പെട്ടതായും തുടർന്ന് പ്രണയ ബന്ധം സ്ഥാപിച്ചെന്നും പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നു. വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ടിരുന്നതായും യുവതി മൊഴി നൽകി.
തന്നെ വിട്ട് പോകാതിരിക്കാൻ ഒരു കുഞ്ഞ് വേണം എന്ന് രാഹുൽ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു.
റെസ്റ്റോറന്റിൽ കാണാമെന്ന് പറഞ്ഞപ്പോൾ പൊതുപ്രവർത്തകനായതിനാൽ പൊതുവിടത്തിൽ കാണാനാകില്ലെന്ന് പറഞ്ഞു. ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച് അവിടെ റൂം ബുക്ക് ചെയ്യാൻ പറഞ്ഞതായും മൊഴിയിൽ പറയുന്നു.
റൂമിൽ എത്തിയതോടെ ഒരു വാക്ക് പോലും പറയുന്നതിന് മുൻപ് തന്നെ കടന്നാക്രമിച്ചുവെന്നും നേരിട്ടത് ക്രൂരമായ ലൈംഗിക ആക്രമണം ആണെന്നും പരാതിക്കാരി അന്വേഷണസംഘത്തിന് മൊഴി നൽകി.
തന്നെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാക്കുകയും ചെയ്തു. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായും യുവതിയുടെ മൊഴിയിൽ പറയുന്നു.
ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ രാഹുലിൽ നിന്ന് അധിക്ഷേപം നേരിട്ടതായും ഇതിൽ മനംനൊന്താണ് ഡിഎൻഎ പരിശോധനയ്ക്കായി പോയതെന്നും യുവതി ആരോപിക്കുന്നു. തുടർന്ന് രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പറയുന്നു.
ഗർഭം അലസിയതോടെ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ രാഹുൽ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തുവെന്നും ഇ-മെയിലിനും മറുപടി നൽകിയില്ലെന്നും ആരോപണമുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും അടുപ്പത്തിന് ശ്രമിച്ചതായും പരാതിക്കാരി അന്വേഷണസംഘത്തെ അറിയിച്ചു.
വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കാമെന്ന് അറിയിച്ച് പാലക്കാട് ഫ്ലാറ്റ് വാങ്ങി നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും ഇതേ തുടർന്ന് പരാതിക്കാരിയ്ക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ സ്വകാര്യ കമ്പനിയെ സമീപിച്ചുവെന്നും യുവതി ആരോപിക്കുന്നു.
ഇതുകൂടാതെ പലപ്പോഴായി രാഹുൽ തന്നിൽ നിന്നും സാമ്പത്തിക സഹായം കൈപ്പറ്റിയിരുന്നു. വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർധക വസ്തുക്കളും വാങ്ങി നൽകിയെന്നും പരാതിക്കാരി ആരോപിക്കുന്നു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

