പരോൾ അനുവദിക്കുന്നതിനും ജയിലിൽ അനധികൃത സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ജയിൽ ഡിഐജി വിനോദ് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇതുസംബന്ധിച്ച വിജിലൻസ് റിപ്പോർട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് സർക്കാർ നടപടി. വിരമിക്കാൻ നാല് മാസം മാത്രം ബാക്കിനിൽക്കെയാണ് വിനോദ് കുമാറിന് സസ്പെൻഷൻ ലഭിച്ചത്.
കൊടി സുനി ഉൾപ്പെടെയുള്ള പ്രമുഖ തടവുകാർക്ക് പരോൾ അനുവദിക്കാനും പരോൾ കാലാവധി നീട്ടി നൽകാനും വിനോദ് കുമാർ ഇടപെട്ടതായി വിജിലൻസ് കണ്ടെത്തിയിരുന്നു. വിയ്യൂർ ജയിലിലെ വിരമിച്ച ഒരു ഉദ്യോഗസ്ഥൻ വഴിയാണ് ഡിഐജി പണം കൈപ്പറ്റിയിരുന്നത്. ജയിൽ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനായി പണം വാങ്ങി എന്ന ഗുരുതര ആരോപണവും ഇയാൾക്കെതിരെയുണ്ട്. കഴിഞ്ഞ ഡിസംബർ 17-നാണ് അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഔദ്യോഗികമായി ഫയൽ ചെയ്തത്.
അന്വേഷണം പൂർത്തിയാകുന്നത് വരെ വിനോദ് കുമാർ സസ്പെൻഷനിൽ തുടരും. കേസിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യവും വിജിലൻസ് പരിശോധിച്ചുവരികയാണ്. ജയിൽ ഭരണസംവിധാനത്തിലെ അഴിമതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന സർക്കാരിന്റെ മുന്നറിയിപ്പുകൂടിയാണ് ഈ സസ്പെൻഷൻ.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

