മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയിൽ ഹർജി നൽകി. ഭാര്യ മഞ്ജുഷയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മഞ്ജുഷ ഹർജിയിൽ പറയുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് കുടുംബം സുപ്രിംകോടതിയിലെത്തിയത്.
നവീൻ ബാബുവിന്റെ മരണം ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.കേസിലെ ഏക പ്രതിയായ പിപി ദിവ്യയുടെ പ്രസംഗമാണ് നവീൻ ബാബുവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നും കുറ്റപത്രത്തിൽ പറയുന്നു.
നവീൻ ബാബുവിനെ അപമാനിക്കാൻ പിപി ദിവ്യ ആസൂത്രണം നടത്തി. യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിക്കാതെ പോയത് എഡിഎമ്മിനെ അപമാനിക്കാൻ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. വീഡിയോ ചിത്രീകരിക്കാൻ പ്രാദേശിക ചാനലിനെ ഏർപ്പാടാക്കിയത് ദിവ്യ ആണെന്നും സ്വന്തം ഫോണിൽ നിന്ന് ദിവ്യ പ്രസംഗ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നും കണ്ടെത്തലുണ്ട്. നവീൻ ബാബുവിന്റെ ആത്മഹത്യ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല. കണ്ണൂർ ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. 82 സാക്ഷികളാണ് കേസിലുള്ളത്. നാനൂറോളം പേജുകളാണ് കുറ്റപത്രത്തിനുള്ളത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

