തൃശ്ശൂർ വരന്തരപ്പിള്ളിയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കണ്ണാറ കരടിയള തെങ്ങനാൽ കുഞ്ഞുമോന്റെ (49) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുഞ്ഞുമോന്റെ ഭാര്യ ദിവ്യയാണ് (35) ശനിയാഴ്ചയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കുടുംബവഴക്കിനെത്തുടർന്നുള്ള തർക്കത്തിൽ കുഞ്ഞുമോൻ നൈലോൺ ചരട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും പൊലീസ് പറഞ്ഞു.
ആദ്യം ദിവ്യ പനിയെത്തുടർന്ന് മരിച്ചതെന്ന് കുഞ്ഞുമോൻ അവകാശപ്പെട്ടെങ്കിലും, ഞായറാഴ്ച ഇൻക്വസ്റ്റിനിടെ കഴുത്തിലും ശരീരത്തിലുമുള്ള മുറിവുകൾ പൊലീസ് ശ്രദ്ധിച്ചു. തുടർന്ന് ഫൊറൻസിക്, വിരലടയാള വിദഗ്ധരുടെ സഹായത്തോടെ വിശദമായ പരിശോധന നടത്തി.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെരിച്ചുകൊലപ്പെടുത്തലിന്റെ തെളിവുകൾ സ്ഥിരീകരിച്ചതോടെ, ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ച കുഞ്ഞുമോനെ രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച ചരട് വീട്ടിന് സമീപമുള്ള കുളത്തിൽ നിന്നു കണ്ടെടുത്തു. വീട്ടിൽ തെളിവെടുപ്പും നടത്തിയിട്ടുണ്ട്.വേലൂപ്പാടം വെട്ടിങ്ങപ്പാടം പാറയ്ക്ക് ഗംഗാധരന്റെയും ഷീലയുടെയും മകളാണ് ദിവ്യ.