താമരശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആറു വിദ്യാർത്ഥികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.വിദ്യാർഥികളും മാതാപിതാക്കളും അന്വേഷണവുമായി സഹകരിക്കണമെന്ന് അടക്കമുള്ള ജാമ്യവ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്.
പ്രതികളിൽ ചിലർ 90 ദിവസത്തിലധികവും ചിലർ 100 ദിവസത്തിലധികവുമായി ജുവനൈൽ ഹോമിൽ കഴിയുന്നുവെന്ന് കോടതി പറഞ്ഞു. കുറ്റാരോപിതർക്ക് ജാമ്യം അനുവദിക്കാതിരിക്കുന്നത് ബാലനീതി നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിക്ക് തന്നെ എതിരാണെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന് ഇടയാക്കുമെന്ന് നേരത്തേ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ജാമ്യം അനുവദിക്കുന്നതിന് ഇത് കാരണമാകാൻ പാടില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചത്.
അതേസമയം, പ്രതികളുടെ പത്താംക്ലാസ് പരീക്ഷാഫലം ലഭിക്കാനും, തുടർപഠനം നടത്താനും കോടതി അവസരം നൽകുകയായിരുന്നു.ഫെബ്രുവരി 28നാണ് ട്യൂഷൻ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയുണ്ടായ സംഘർഷത്തെ തുടർന്ന് ഷഹബാസിനെ സഹവിദ്യാർഥികൾ ക്രൂരമായി മർദിച്ച് കൊലപെടുത്തിയത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

