കൊച്ചി കോർപ്പറേഷൻ കൈക്കൂലി കേസിൽ അറസ്റ്റിലായ ബിൽഡിംഗ് ഇൻസ്‌പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.കൊച്ചി കോർപ്പറേഷൻ പണം വാങ്ങിയ സംഭവത്തെ തുടർന്ന് സ്വപ്നയെ സസ്‌പെൻഡ് ചെയ്തിരുന്നു. കൊച്ചി മേയറിന്റെ നിർദേശപ്രകാരമായിരുന്നു സസ്‌പെൻഡ് ചെയ്തത്.
സ്വപ്ന കാറിൽ 15,000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലാകുന്നത്. മൂന്നു നില അപാർട്‌മെന്റിലെ 20 ഫ്‌ലാറ്റുകൾക്കു നമ്പറിട്ടു നൽകാനായിരുന്നു സ്വപ്ന കൈക്കൂലി ആവശ്യപ്പെട്ടത്.പരാതിക്കാരൻ ജനുവരിയിൽ അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നടപടി വൈകിപ്പിച്ചു. സ്വപ്പ്‌ന നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും നമ്പർ ലഭിക്കാതെ വന്നതോടെ ഒരു നിലക്ക് 5000 രൂപ വീതം 15,000 രൂപ ആവശ്യപ്പെട്ടതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.അതേസമയം, കൊച്ചിൻ കോർപ്പറേഷനിൽ നിരവധി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും, ഇൻസ്‌പെക്ടർമാർ ഒരു കൂട്ടമായി കൈക്കൂലി വിഭജിച്ചിരുന്നതായും സ്വപ്ന മൊഴി നൽകിയതായി സൂചനയുണ്ട്.