ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. ഡൽഹിയിലാണ് ദാരുണ സംഭവമുണ്ടായത്. നംഗ്ലോയ് സ്വദേശിനി സോണി (19) ആണ് കൊല്ലപ്പെട്ടത്. സോണിയുടെ കാമുകനായ സഞ്ജു എന്ന സലീം ആണ് കൊല നടത്തിയത്. ഗർഭിണിയായതിനു പിന്നാലെ വിവാഹം കഴിക്കാൻ സോണി നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
സോണിയെ കാണാനില്ലെന്നുകാട്ടി വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സലീമുമായി സോണി ഏറെനാളായി അടുപ്പത്തിലായിരുന്നു. ഗർഭിണിയായതോടെ സോണി വിവാഹത്തിന് നിർബന്ധിച്ചു. എന്നാൽ സലീമിന് വിവാഹത്തിൽ താൽപ്പര്യമുണ്ടായിരുന്നില്ല. സോണിയോട് ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിൽനിന്ന് സാധനങ്ങളുമെടുത്ത് സലീമിനെ കാണാൻ സോണി പോയത്. സലീമും രണ്ടു സുഹൃത്തുക്കളും ചേർന്ന് സോണിയെ ഹരിയാനയിലെ റോഹ്തക്കിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് യുവതിയെ മൂവരും ചേർന്ന് കൊന്നു കുഴിച്ചുമൂടുകയായിരുന്നു. സലീമിനൊപ്പം ഒരു സുഹൃത്തും അറസ്റ്റിലായി. എന്നാൽ മറ്റൊരാൾക്കു വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന സോണിക്ക്, ഇൻസ്റ്റഗ്രാമിൽ ആറായിരത്തിലധം ഫോളോവേഴ്സുണ്ട്. സലീമിനൊപ്പമുള്ള നിരവധി ചിത്രങ്ങളും സോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സലീമുമായുള്ള ബന്ധത്തെക്കുറിച്ച് സോണിയുടെ വീട്ടുകാർക്കും നേരത്തെ അറിവുണ്ടായിരുന്നെന്നും അവർ ബന്ധം വിലക്കിയിരുന്നതായും പൊലീസ് പറഞ്ഞു.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

