സൗദി അറേബ്യയുടെ ധനകാര്യ വിപണി എല്ലാ വിഭാഗം വിദേശ നിക്ഷേപകർക്കുമായി പൂർണ്ണമായും തുറന്നുകൊടുക്കുന്നു. 2026 ഫെബ്രുവരി ഒന്ന് മുതൽ നോൺ-റെസിഡന്റ് വിദേശ നിക്ഷേപകർക്കും രാജ്യത്തെ പ്രധാന ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപം നടത്താൻ അനുമതി നൽകുമെന്ന് സൗദി കാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് അതോറിറ്റി ബോർഡ് അംഗീകാരം നൽകിക്കഴിഞ്ഞു. വിദേശ നിക്ഷേപകർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ വിപണി നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പ്രധാന വിപണിയിൽ നിക്ഷേപം നടത്തുന്നതിന് ഇതുവരെ നിലനിന്നിരുന്ന ‘യോഗ്യതയുള്ള വിദേശ നിക്ഷേപകർ’ (Qualified Foreign Investors) എന്ന കർശനമായ നിബന്ധന പുതിയ ഭേദഗതിയോടെ റദ്ദാക്കി. ഇതോടെ നിശ്ചിത മാനദണ്ഡങ്ങൾ ഇല്ലാതെ തന്നെ കൂടുതൽ വിദേശികൾക്ക് വിപണിയിലേക്ക് എത്താനാകും. കൂടാതെ, നോൺ-റെസിഡന്റ് വിദേശികൾക്ക് ലിസ്റ്റഡ് സെക്യൂരിറ്റികളിലെ സാമ്പത്തിക ആനുകൂല്യങ്ങൾ മാത്രം ലഭിക്കാൻ ഉപയോഗിച്ചിരുന്ന ‘സ്വാപ്പ് കരാറുകളുടെ’ (Swap Agreements) റെഗുലേറ്ററി ഫ്രെയിംവർക്കും അതോറിറ്റി റദ്ദാക്കി. ഇനി മുതൽ ലിസ്റ്റഡ് ഓഹരികളിൽ നേരിട്ട് നിക്ഷേപം നടത്താൻ ഇവർക്ക് തടസ്സമുണ്ടാകില്ല.
സൗദി അറേബ്യയുടെ പ്രധാന വിപണിയിലെ നിക്ഷേപകരുടെ എണ്ണം വർദ്ധിപ്പിക്കാനും നിക്ഷേപ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുമാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ സാമ്പത്തിക വിപണിയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള സുപ്രധാന ചുവടുവെപ്പാണിത്. പുതിയ നിയമം നിലവിൽ വരുന്നതോടെ വിദേശ മൂലധനത്തിന്റെ ഒഴുക്ക് വർദ്ധിക്കുമെന്നും വിപണി കൂടുതൽ കരുത്താർജ്ജിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

