കഴിഞ്ഞ 15 വർഷത്തിനിടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മൂന്നര മടങ്ങോളം വളർച്ച കൈവരിച്ചതായി റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2011-12 സാമ്പത്തിക വർഷത്തിൽ 3.64 ലക്ഷം കോടി രൂപയായിരുന്ന കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനം (GSDP), 2024-25 വർഷത്തിൽ 12.49 ലക്ഷം കോടി രൂപയായാണ് വർധിച്ചത്. സംസ്ഥാനത്തെ ഉൽപ്പാദന-സേവന മേഖലകളിലെ സാമ്പത്തിക പ്രവർത്തനങ്ങളുടെ ആകെ മൂല്യം കണക്കിലെടുക്കുമ്പോഴാണ് ഈ വൻ കുതിച്ചുചാട്ടം ദൃശ്യമാകുന്നത്. കഴിഞ്ഞ വർഷം ഇത് 11.35 ലക്ഷം കോടി രൂപയായിരുന്നു.
കനത്ത പ്രളയങ്ങളെയും കോവിഡ് മഹാമാരിയെയും അതിജീവിച്ച് കേരളം സാമ്പത്തിക സ്ഥിരത കൈവരിച്ചു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 2020-21 കാലയളവിൽ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സമ്പദ്‌വ്യവസ്ഥയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 2019-20-ൽ 8.31 ലക്ഷം കോടി രൂപയായിരുന്ന ജിഎസ്ഡിപി തൊട്ടടുത്ത വർഷം 7.72 ലക്ഷം കോടിയായി കുറഞ്ഞെങ്കിലും, പിറ്റേ വർഷം തന്നെ 9.24 ലക്ഷം കോടിയായി ഉയർന്ന് ശക്തമായ തിരിച്ചുവരവ് നടത്തി. 2022-23 വർഷത്തിൽ ഇത് 10.39 ലക്ഷം കോടി രൂപയായും വർധിച്ചു.
കോവിഡ് കാലത്തെ ആഗോള സാമ്പത്തിക മാന്ദ്യം ബാധിച്ച ഒരു വർഷം ഒഴിച്ചുനിർത്തിയാൽ, 2011-12 മുതൽ കേരളത്തിന്റെ ആഭ്യന്തര ഉൽപ്പാദനം പടിപടിയായി ഉയരുകയാണ് ചെയ്തതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളും പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച് സംസ്ഥാനം നടത്തിയ പുനർനിർമ്മാണ പ്രവർത്തനങ്ങളും ഈ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകി. നിലവിലെ വളർച്ചാ നിരക്ക് സംസ്ഥാനത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

