കേരളത്തിൽ സ്വർണവിലയിൽ വൻ വർധന രേഖപ്പെടുത്തി. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില വീണ്ടും ഉയർന്നത്. ഇന്ന് മാത്രം പവന് 800 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 99,200 രൂപയായി. റെക്കോർഡ് നിരക്കായ ഒരു ലക്ഷം രൂപയിലേക്ക് സ്വർണവില അടുത്തു കൊണ്ടിരിക്കുകയാണ്.
ഡിസംബർ 15-നാണ് സ്വർണവില ചരിത്രത്തിലാദ്യമായി 99,000 കടന്നത്. എന്നാൽ പിന്നീട് കഴിഞ്ഞ ആറ് ദിവസങ്ങളിലായി വിലയിൽ നേരിയ കുറവുണ്ടായി (ഏകദേശം 880 രൂപയുടെ കുറവ്). ഈ ഇടിവിനെ മറികടക്കുന്ന കുതിപ്പാണ് ഇന്ന് വിപണിയിൽ ദൃശ്യമായത്. നിലവിലെ വിപണി വില 99,200 രൂപയാണെങ്കിലും ഉപഭോക്താക്കൾക്ക് ഒരു പവൻ ആഭരണം കയ്യിൽ കിട്ടണമെങ്കിൽ 1.05 ലക്ഷം രൂപയോളമോ അതിന് മുകളിലോ നൽകേണ്ടി വരും. ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, മൂന്ന് ശതമാനം ജി.എസ്.ടി, ഹാൾമാർക്കിങ് ചാർജ് എന്നിവ ചേരുമ്പോഴാണ് വില ഒന്നര ലക്ഷത്തിന് അരികിലെത്തുന്നത്.
അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ ആഗോള വിപണിയിൽ യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതാണ് സ്വർണവില ഉയരാൻ പ്രധാന കാരണം. ഡോളർ ദുർബലമാകുമ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് വില വർധനവിന് ആക്കം കൂട്ടുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങൾക്കനുസരിച്ചാണ് കേരളത്തിലും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ വില നിശ്ചയിക്കുന്നത്.
Discover more from Radio Keralam 1476 AM News
Subscribe to get the latest posts sent to your email.

