വിമാനത്തിന്റെ ലാൻഡിങ് ഗിയർ കമ്പാർട്ടുമെന്റിൽ ഒളിച്ചിരുന്ന് അഫ്ഗാനിസ്താനിൽ നിന്ന് 13കാരൻ ഇന്ത്യയിലേക്ക് പറന്നെത്തി. അഫ്ഗാൻ എയർലൈൻസായ കാം എയറിലായിരുന്നു കുട്ടിയുടെ സാഹസിക യാത്ര. തിങ്കളാഴ്ച രാവിലെ 11ന് കാം എയറിന്റെ ആർക്യു-4401 വിമാനത്തിൽ ഡൽഹിയിലെത്തിയ കുട്ടി സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു.
വിമാനം ലാൻഡ് ചെയ്തതിന് ശേഷം സമീപത്ത് കറങ്ങി നടന്ന അഫ്ഗാൻ കുർത്ത ധരിച്ച ബാലനെ സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് വിമാനത്തിന്റെ പിൻഭാഗത്തെ സെൻട്രൽ ലാൻഡിംഗ് ഗിയർ കമ്പാർട്ടുമെന്റിൽ എത്തിയതാണെന്ന് വ്യക്തമായത്.
അഫ്ഗാനിസ്ഥാനിലെ അഞ്ചാമത്തെ വലിയ നഗരമായ കുന്ദൂസ് സ്വദേശിയാണ് 13കാരൻ. കാബൂൾ വിമാനത്താവളത്തിന് ഉള്ളിലേക്ക് ഒളിച്ച കടന്ന ശേഷം റിയർ സെൻട്രൽ ലാൻഡിംഗ് ഗിയർ കംപാർട്ട്മെന്റിനുള്ളിൽ കയറുകയായിരുന്നു 13കാരൻ ചെയ്തത്. പുറത്തിറങ്ങും മുൻപ് വിമാനം ടേക്ക് ഓഫ് ചെയ്തതോടെ ബാലൻ വിമാനത്തിൽ കുടുങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം, ഉച്ചയ്ക്ക് 12:30 ഓടെ പുറപ്പെട്ട അതേ വിമാനത്തിൽ തന്നെ കുട്ടിയെ തിരിച്ചയച്ചു.
ഇന്ത്യയിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. 1996ൽ പ്രദീപ് സൈനി, വിജയ് സൈനി എന്നീ സഹോദരൻമാർ ഇങ്ങനെ ബ്രിട്ടനിലേക്കു യാത്ര ചെയ്തിരുന്നു. പ്രദീപ് രക്ഷപ്പെട്ടു, വിജയ് മരിച്ചു. 30,000 അടി പൊക്കത്തിലെ മൈനസ് 60 ഡിഗ്രി സെൽഷ്യസ് വരെയെത്തുന്ന കൊടുംതണുപ്പിൽ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.

