നടിയെ ആക്രമിച്ച കേസിലെ പ്രതികൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്നതാണ് എറണാകുളം പ്രിൻസിപ്പൽസ് സെഷൻസ് കോടതിയുടെ വിധിയെന്ന് നിയമ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. കേസിലെ എല്ലാ പ്രതികൾക്കും 20 വർഷം ശിക്ഷ ലഭിച്ച കേസിൽ പ്രോസിക്യൂഷന് പരാജയമാണെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
“കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു. എന്നാൽ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്. ആ നിലപാടിലേക്ക് കോടതി എത്തിയത് എന്തുകൊണ്ടാണെന്നത് വിധി പകർപ്പ് ലഭിച്ച ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ,” മന്ത്രി പറഞ്ഞു. വിധിന്യായത്തെ വിമർശിക്കാമെന്നും എന്നാൽ വിധി പറയുന്ന ന്യായാധിപരെ വിമർശിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിധി പകർപ്പ് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് അനുസരിച്ചാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഈ കേസിൽ അതിജീവിത ആവശ്യപ്പെട്ടാണ് പ്രോസിക്യൂട്ടർമാരെ നിയോഗിച്ചത്. അവരെല്ലാം നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും മന്ത്രി പി. രാജീവ് അറിയിച്ചു.

