കഴിഞ്ഞ 24 മണിക്കൂറിനിടെ ഭൂമിയിലെ ഏറ്റവും ചൂടേറിയ 10 സ്ഥലങ്ങളിൽ ഇടം നേടി സുൽത്താനേറ്റ്. ആഗോള കാലാവസ്ഥ നിരീക്ഷണ പ്ലാറ്റ്ഫോമായ എൽഡൊറാഡോ വെതറിന്റെ കണക്കുകൾ പ്രകാരം 46.3 ഡിഗ്രസെൽഷ്യസുമായി ഒമാനിലെ ബിദിയ ആറും 45.9 ഡിഗ്രിസെൽഷ്യസുമായി മുദൈബി ഒമ്പതാം സ്ഥാനത്തുമാണ് ഉൾപ്പെട്ടിരിക്കുന്നത്. അറേബ്യൻ ഉപദ്വീപിലും ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങളിലും നിലവിൽ നിലനിൽക്കുന്ന തീവ്രമായ ഉഷ്ണതരംഗത്തിന്റെ ഭാഗമായാണ് ഈ ഉയർന്ന താപനിലയെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു.ഏറ്റവും ചൂടേറിയ പത്ത് സ്ഥലങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഇറാനിലെ ബന്ദർ ഇ ദയ്യാർ ആണ്. 47.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇവിടെ രേഖപ്പടുത്തിയ ചൂട്. തൊട്ടുപിന്നാലെ 47 ഡിഗ്രി സെൽഷ്യസുമായി പാകിസ്താൻ നഗരങ്ങളായ ജേക്കബാബാദ്, സിബി എന്നിവയാണ്. ലോകത്തിലെ ഏറ്റവും ചൂടേറിയ 15 സ്ഥലങ്ങളിൽ 11 എണ്ണവും മിഡിൽ ഈസ്റ്റും ദക്ഷിണേഷ്യയുമാണ്. അഞ്ച് സ്ഥാനങ്ങളുമായി ഇറാനാണ് മുന്നിൽ. തൊട്ടുപിന്നാലെ പാകിസ്താൻ (നാല്), ഇറാഖ് (മൂന്ന്), ഒമാൻ (രണ്ട്), സൗദി അറേബ്യ (ഒന്ന്) എന്നിവായാണുള്ളത്.
അതേ സമയം, ചുട്ടുപ്പൊള്ളുന്ന ചൂടിൽനിന്ന് പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള ഉച്ച വിശ്രമ നിയമം ഒമാനിൽ ഞായറാഴ് മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഒമാൻ തൊഴിൽനിയമത്തിലെ ആർട്ടിക്ക്ൾ 16 പ്രകാരമാണ് ജൂൺമുതൽ ആഗസ്റ്റുവരെയുള്ള കാലയളവിൽ പുറത്ത് ജോലിയെടുക്കുന്ന തൊളിലാളികൾക്ക് വിശ്രമം നൽകുന്നത്. ഇതുപ്രകാരം പുറത്തുജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30മുൽ 3.30വരെയുള്ള സമയങ്ങളിൽ കമ്പനിയും തൊഴിൽ സ്ഥാപനങ്ങളും വിശ്രമം നൽകണം. തൊഴിലാളികളുടെ ആരോഗ്യ-തൊഴിൽ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതർ മധ്യാഹ്‌ന അവധി നൽകുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കനത്ത ചൂടാണ് രാജ്യത്ത് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. പലയിടത്തും 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു ചൂട് രേഖപ്പെടുത്തിയത്. ഏപ്രിൽ ആദ്യവാരത്തിതന്നെ ചൂട്ടുപൊള്ളുന്ന ചൂടായിരുന്നു. വളരെ പ്രയാസപ്പെട്ടായിരുന്നു തൊഴിലാളികൾ പുറത്തുജോലിയെടുത്തിരുന്നത്. അതുകൊണ്ടുതന്നെ ഉച്ച വിശ്രമം നിയമം നേരത്തെ നടപ്പാക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഉച്ചവിശ്രമം നടപ്പിലാക്കാൻ തൊഴിൽ സ്ഥാപനങ്ങളും കമ്പനികളുടെ സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇത് ലഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി. 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും ഒരു മാസത്തെ തടവുമാണ് നിയമ ലംഘകർക്കുള്ള ശിക്ഷ. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷകിളിൽ ഒന്ന് അനുഭവിക്കേണ്ടി വരും.

