സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവം; കസ്റ്റഡിയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച പ്രതി മരിച്ചു

ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിൽ അറസ്റ്റിലാകുകയും തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പ്രതി മരിച്ചു. കസ്റ്റഡിയിലിരിക്കെയാണ് പ്രതി അനുജ് തപൻ ആത്മഹത്യക്ക് ശ്രമിച്ചത്.

മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയ അനുജ് തപൻ്റെ നില ഗുരുതരമായി തുടരുകയായിരുന്നു. തുടർന്നാണ് മരിച്ചെന്ന വാർത്ത പുറത്തുവരുന്നത്. തപനും മറ്റൊരു കൂട്ടാളിയും ചേർന്നാണ്  മുഖ്യപ്രതികൾക്ക് തോക്കുകൾ കൈമാറിയത്. 

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെച്ചവർക്ക് ആയുധം നൽകിയെന്ന കുറ്റമാണ് പൊലീസ് താപ്പനെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രിൽ25നാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്. ഇയാൾക്കൊപ്പം സുഭാഷ് ചാന്ദർ എന്നയാളും പൊലീസ് പിടിയിലായിരുന്നു. പഞ്ചാബിൽ വെച്ചാണ് ഇരുവരേയും പൊലീസ് പിടികൂടിയത്.

ഏപ്രിൽ 14 പുലർച്ചെ അഞ്ച് മണിയോടെയാണ് ബൈക്കിലെത്തിയ രണ്ട് പേർ സൽമാന്റെ ഗ്യാലക്സി അപ്പാർട്ട്മന്റെിന് മുന്നൽ വെടിയുതിർത്തത്. അജ്ഞാതർ മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ വെടിവെപ്പ് നടത്തിയ ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ സ്വദേശികളായ വിക്കി ഗുപ്ത(24), സാഗര്‍കുമാര്‍ പാലക്(21) എന്നിവരെ പിടികൂടിയിരുന്നു.

അതേസമയം വെടിവെപ്പിന്റെ ഉത്തരവാദിത്തം അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി ഏറ്റെടുത്തിരുന്നു. ഇത് തമാശയല്ലെന്നും തങ്ങളെ നിസ്സാരമായി കരുതരുതെന്നും അന്‍മോല്‍ ബിഷ്‌ണോയി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് അവസാനതാക്കീതാണ്. ഇനി സല്‍മാന്റെ വീട്ടിലാണ് വെടിവെപ്പ് നടക്കുകയെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

Leave a Reply