ഐസിസി ടി20 ലോകകപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ ഇംഗ്ലണ്ടിന് സ്കോട്‍ലാന്‍ഡിനെതിരെ വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 152 റൺസിന് 2 പന്ത് അവശേഷിക്കെ ഓള്‍ഔട്ട് ആയപ്പോള്‍ ഇംഗ്ലണ്ട് 18.2 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയം കൈവരിച്ചു.
49 റൺസ് നേടിയ റിച്ചി ബെറിംഗ്ടണിനൊപ്പം മൈക്കൽ ജോൺസ് (33), ടോം ബ്രൂസ് (24), ഒലിവര്‍ ഡേവിഡ്സൺ (20) എന്നിവരാണ് സ്കോട്‍ലാന്‍ഡിനായി ബാറ്റിംഗിൽ റൺസ് കണ്ടെത്തിയത്. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് മൂന്ന് വിക്കറ്റ് നേടി. ലിയാം ഡോസണും ജോഫ്ര ആര്‍ച്ചര്‍ രണ്ട് വീതം വിക്കറ്റ് നേടി.
ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നുവെങ്കിലും ടോം ബാന്റൺ – ജേക്കബ് ബെത്തൽ കൂട്ടുകെട്ടാണ് ടീമിനെ കരകയറ്റിയത്. ബെത്തൽ 32 റൺസ് നേടിയപ്പോള്‍ ബാന്റൺ 63 റൺസുമായി പുറത്താകാതെ നിന്നു. സാം കറന്‍ 28 റൺസിന്റെ നിര്‍ണ്ണായക സംഭാവനയും വിൽ ജാക്സ് 10 പന്തിൽ പുറത്താകാതെ 16 റൺസും നേടി തിളങ്ങി.

