സാമുദായിക ഐക്യം ഇനി ചർച്ചാവിഷയമല്ലെന്നും അത് അടഞ്ഞ അധ്യായമാണെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കി. ഐക്യനടപടികളിൽ നിന്ന് പിന്മാറിയതിൽ യാതൊരു ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ ബോർഡ് യോഗത്തിൽ തന്റെ അഭിപ്രായം പറഞ്ഞു. ഏകകണ്ഠമായി തീരുമാനം എടുത്തു. അതുകൊണ്ട് അതിൽ തർക്കമില്ല. ഐക്യം വേണമെന്ന ആവശ്യം വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആകാമെന്ന് ഞാൻ മറുപടിയും പറഞ്ഞു.
പിന്നാലെ തുഷാർ വെള്ളാപ്പള്ളിയും ബന്ധപ്പെടുകയും മൂന്നു ദിവസത്തിനകം കാണാമെന്ന് അറിയിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ എൻഡിഎയുടെ നേതാവായതിനാൽ കൂടിക്കാഴ്ച ആവശ്യമില്ലെന്ന് അറിയിച്ചതായും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.തുഷാർ വെള്ളാപ്പള്ളിയെ തീരുമാനിച്ചതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടെന്നതാണ് തന്റെ വിശ്വാസമെന്നും സുകുമാരൻ നായർ പറഞ്ഞു. താൻ ആഗ്രഹിച്ചാൽ പത്മഭൂഷൺ എളുപ്പത്തിൽ ലഭിക്കുമായിരുന്നുവെങ്കിലും, വ്യക്തിഗത ബഹുമതികളേക്കാൾ സൗഹാർദ്ദത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ളവർക്ക് യഥാർത്ഥ ഐക്യം സാധ്യമല്ലെന്നും സുകുമാരൻ നായർ അഭിപ്രായപ്പെട്ടു. എല്ലാസംഘടനകളുമായി നല്ല ബന്ധം തുടരുമെന്നും സുകുമാരൻ നായർ പറഞ്ഞു.

