ഗാസയിലേക്ക് സഹായ വസ്തുക്കളുമായി 13 യു.എ.ഇ ട്രക്കുകളെത്തി. കഴിഞ്ഞ ദിവസമാണ് സഹായ വസ്തുക്കൾ എത്തിച്ചതെന്ന് യു.എ.ഇ ഔദ്യോഗിക വാർത്ത ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. യു.എ.ഇ പ്രഖ്യാപിച്ച ഷിവർലെസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായാണ് സഹായ വസ്തുക്കൾ എത്തിച്ചത്. കമ്യൂണിറ്റി കിച്ചണുകൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, ബേക്കറിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള ഉപകരണങ്ങൾ, കുട്ടികൾക്കുള്ള റിലീഫ് കിറ്റുകൾ എന്നിവയാണ് എത്തിച്ചത്.
ഗാസയിലെ ഏറ്റവും പ്രയാസപ്പെടുന്നവരെ സഹായിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം വസ്തുക്കൾക്ക് മുൻഗണന നൽകിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 2500 ടൺ വസ്തുക്കളുമായി യു.എ.ഇയുടെ കപ്പൽ അഷ്‌ദോദ് തുറമുഖത്തെത്തിയിരുന്നു. ഗാസയിൽ വെള്ളം, ഭക്ഷണം, മരുന്നുകൾ എന്നിവയടക്കം അവശ്യവസ്തുക്കർ ലഭിക്കാതെ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് യു.എ.ഇയുടെ ഇടപെടൽ.
ഭക്ഷ്യക്കിറ്റുകൾ, മാവ്, ഈത്തപ്പഴം, പാൽ, ചായപ്പൊടി എന്നിങ്ങനെ വസ്തുക്കൾ കപ്പലിലുണ്ട്. 2023 നവംബറിൽ പ്രഖ്യാപിച്ച ഷിവർലെസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായി ഇതിനകം നിരവധി കപ്പലുകളിലായി പലസ്തീൻ ജനതക്ക് യു.എ.ഇ സഹായം എത്തിച്ചിട്ടുണ്ട്.

