ഒമാൻ നിർമിത ആദ്യത്തെ മത്സ്യബന്ധന കപ്പൽ ലൈബീരിയയിലെ എഫ്.വി.സീ കിങ്ങിന് ഔദ്യോഗികമായി കൈമാറി. രാജ്യത്തിന്റെ സമുദ്ര വ്യവസായത്തിന്റെ സപ്രധാന നാഴികകല്ലാണിത്. സൂറിലെ സീപ്രൈഡ് മറൈൻ എൻജിനീയറിങ് എൽ.എൽ.സിയാണ് കപ്പൽ രൂപകൽപ്പന ചെയ്ത് നിർമിച്ചത്. അന്താരാഷ്ട്ര കമ്പനികൾ ദീർഘകാലമായി ആധിപത്യം പുലർത്തുന്ന മേഖലയിൽ ഒമാന്റെ ഉയർന്നുവരുന്ന കപ്പൽ നിർമാണ ശേഷികളെ ഇത് എടുത്തുകാണിക്കുന്നു.
ലോകോത്തര കപ്പലുകൾ നിർമിക്കാനുള്ള ഒമാന്റെ കഴിവ് മാത്രമല്ല, വിഷൻ 2040ന് അനുസൃതമായി മറൈൻ എൻജിനീയറിങ്ങിനും നൂതന ഉൽപാദനത്തിനുമുള്ള പ്രാദേശിക കേന്ദ്രമായി മാറാനുള്ള അതിന്റെ അഭിലാഷങ്ങളെ ഈ കപ്പൽ കൈമാറ്റം ശക്തിപ്പെടുത്തുന്നുണ്ടെന്ന് വ്യവസായ വിദഗ്ധർ പറയുന്നു. ഒമാന് ഇത് അഭിമാനകരമായ നിമിഷമാണ്, നമ്മുടെ മറൈൻ എൻജിനിയറിങ് മേഖലയുടെ വൈദഗ്ധ്യം തെളിയിക്കുന്നതാണെന്ന് സീപ്രൈഡ് മറൈൻ എൻജിനീയറിങ് മാനേജിങ് ഡയറക്ടർ മുഹമ്മദ് അമീൻ പറഞ്ഞു. ഈ നാഴികക്കല്ല് അന്താരാഷ്ട്ര പങ്കാളിത്തത്തിനും കയറ്റുമതി അവസരങ്ങൾക്കും പുതിയ വാതിലുകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

