എമിറേറ്റിലെ പള്ളികളിൽ സേവനമനുഷ്ഠിക്കുന്ന ഇമാമുമാർക്കും മുഅദ്ദിനു(മുക്രി)മാർക്കും ഇനി മുതൽ സർക്കാർ ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടേതാണ് ഉത്തരവ്. ഇമാമുമാരെയും മുഅദ്ദിനുകളെയും എമിറേറ്റിലെ പൊതുസർക്കാർ ഉദ്യോഗസ്ഥരുടെ തസ്തികയിൽ ഉൾപ്പെടുത്താൻ അദ്ദേഹം നിർദ്ദേശം നൽകി. ഇതോടെ ഷാർജയിലെ മറ്റ് സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന സ്ഥാനക്കയറ്റം, ആരോഗ്യ ഇൻഷുറൻസ്, വിവിധ അലവൻസുകൾ എന്നിവയ്ക്കെല്ലാം ഇവർ അർഹരാകും.
പ്രധാന ആനുകൂല്യങ്ങൾ
പ്രത്യേക അലവൻസ്: ജോലിഭാരവും സ്വഭാവവും കണക്കിലെടുത്ത് (വർക്ക് നാച്വർ അലവൻസ്) മാസംതോറും 3,000 ദിർഹം അധികമായി ഇവർക്ക് ലഭിക്കും.
അവധി ആനുകൂല്യം: ആനുകാലികമായ അവധി എടുക്കാത്തവർക്ക് ആ അവധി ദിവസങ്ങൾ നഷ്ടമാകില്ല. ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റുമായി ഏകോപിപ്പിച്ച് ഉപയോഗിക്കാത്ത അവധി ദിവസങ്ങൾക്ക് പകരമായി പണം നൽകാനും തീരുമാനമായിട്ടുണ്ട്.
സർക്കാർ പദവി: സർക്കാർ സർവീസിലെ പൊതു ചട്ടക്കൂടിലേക്ക് വരുന്നതോടെ ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും സുരക്ഷയും ഇവർക്കും ഉറപ്പാകും.
ഷാർജയിലെ പള്ളി ഇമാമുമാർക്കും മുഅദ്ദിനുകൾക്കും ഇനി സർക്കാർ ജീവനക്കാരുടെ പദവി

