വിക്ടറി പരേഡിനിടെ ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ ആർസിബി മാർക്കറ്റിങ് ഹെഡ് നിഖിൽ സൊസാലെ അറസ്റ്റിൽ. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിന്റെ പേരിലെടുത്ത് കേസിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചായിരുന്നു നിഖിൽ സൊസാല അറസ്റ്റിലായത്. ഡിഎൻഎ എന്റർടെയ്ൻമെന്റ് നെറ്റ്വർക്ക്സുമായി ചേർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആഘോഷ പരിപാടി ഏകോപിച്ചത് നിഖിൽ സൊസാലെ ആയിരുന്നു.
നേരത്തെ അപകടവുമായി ബന്ധപ്പെട്ട് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ, സ്റ്റേഷൻ ഹൗസ് മാസ്റ്റർ, സ്റ്റേഷൻ ഹൗസ് ഓഫീസർ, എസിപി, സെൻട്രൽ ഡിവിഷൻ ഡിസിപി, ക്രിക്കറ്റ് സ്റ്റേഡിയം ഇൻ-ചാർജ്, അഡീഷണൽ പോലീസ് കമ്മീഷണർ, പോലീസ് കമ്മീഷണർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് മൈക്കൽ ഡി’കുൻഹ അധ്യക്ഷനായ ഒരു ഏകാംഗ കമ്മീഷനെ നിയമിച്ചതായി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ആർസിബി, പരിപാടി നടത്താൻ ചുമതലപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎൻഎ, കെഎസ്സിഎ എന്നിവരെ നേരത്തെ കേസിൽ പ്രതിചേർത്തിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ആദ്യമായി ഐപിഎൽ ചാമ്പ്യന്മാരായ ആർസിബിയുടെ വിക്ടറി പരേഡിൽ പങ്കെടുക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തിയ 11 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.

