Headlines

വലത് കൈ മുറിച്ച് മാറ്റിയ പാലക്കാട്ടെ 9 വയസുകാരിക്ക് സർക്കാർ സഹായം

ചികിത്സ പിഴവിനെ തുടർന്ന് പല്ലശ്ശന സ്വദേശിനിയായ ഒൻപത് വയസ്സുകാരിയുടെ വലതു കൈ മുറിച്ചു മാറ്റേണ്ടി വന്ന പെണ്‍കുട്ടിക്ക് വനിത ശിശുവികസന വകുപ്പിന്റെ സ്‌പോൺസർഷിപ്പ് പദ്ധതി പ്രകാരം പരിരക്ഷ. ഇത് സംബന്ധിച്ച് ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ ആണ് മുറിച്ചുമാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്. കുട്ടിക്ക് നിലവില്‍ കൃത്രിമ കൈ വയ്‌ക്കേണ്ടതുണ്ടെന്നും അതിന് ഭീമമായ തുക ആവശ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. കൂടാതെ കുട്ടിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതായും കണ്ടെത്തിയിരുന്നു.കുട്ടിയ്ക്ക് അടിയന്തിരമായി ധനസഹായം നല്‍കേണ്ടതിന്റെ ആവശ്യകത പരിഗണിച്ചാണ് മിഷന്‍ വാത്സല്യ മാര്‍ഗരേഖ പ്രകാരമുള്ള സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കി ഉത്തരവായത്. കൃത്രിമ കൈ വയ്ക്കാന്‍ ബാല നിധിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കും. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും കുട്ടിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇത് കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2 ലക്ഷം രൂപ അനുവദിച്ചിരുന്നു. കെ. ബാബു എംഎല്‍എയും ഇതുസംബന്ധിച്ച് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അതേസമയം കൈ നഷ്ടപ്പെട്ട കുട്ടിക്കും കുടുംബത്തിനും ഷെൽട്ടർ ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ് വീടുവച്ച് നൽകും. സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ ഉടൻ നിർമ്മാണ പ്രവൃത്തികൾ തുടങ്ങുമെന്ന് ഷെൽട്ടർ ഇന്ത്യ ഭാരവാഹികൾ അറിയിച്ചു.

Leave a Reply