Headlines

റിയാദിൽ വാടക വർധനയ്ക്ക് കടുത്ത നിയന്ത്രണം; നിയമലംഘനത്തിന് കാൽലക്ഷം റിയാൽ വരെ പിഴ

സൗദി അറേബ്യയിലെ തലസ്ഥാനമായ റിയാദിൽ വാടക നിരോധന നിയമം കർശനമായി നടപ്പാക്കുമെന്ന് മുനിസിപ്പൽ മന്ത്രാലയം അറിയിച്ചു. നിയമം ലംഘിക്കുന്ന ഉടമകൾക്ക് രണ്ടുമാസം മുതൽ ഒരു വർഷം വരെയുള്ള വാടക തുക പിഴയായി ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള നിയമപ്രകാരം 2030 വരെ റിയാദിലെ വാടക നിരക്ക് വർധിപ്പിക്കാനാവില്ല. വാടക കൂട്ടിയാൽ ആദ്യമായി പിടിക്കപ്പെടുന്നവർക്കു രണ്ടുമാസത്തെ വാടക തുക പിഴയായി നൽകണം. കുറ്റം രണ്ടാമതും ആവർത്തിച്ചാൽ ആറ് മാസത്തെ വാടകയും, മൂന്നാം തവണ ആവർത്തിച്ചാൽ ഒരു വർഷത്തെ വാടകയും പിഴയായി ഈടാക്കും.

കൂടാതെ, അനുമതിയില്ലാതെ കെട്ടിടങ്ങൾ പാർട്ടീഷൻ ചെയ്ത് വാടകയ്ക്ക് നൽകിയാൽ 5,000 മുതൽ 50,000 റിയാൽ വരെ പിഴ ചുമത്തുമെന്നും മുനിസിപ്പൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പാർട്ടീഷനിന് മുൻപ് കെട്ടിടത്തിന്റെ സുരക്ഷ, പാർക്കിങ് സൗകര്യം, ഫയർ ആൻഡ് റെസ്‌ക്യൂ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കണം.
നിയമലംഘനം കണ്ടെത്തിയാൽ ആദ്യം മുന്നറിയിപ്പ് നോട്ടീസ് നൽകും. ആവർത്തിച്ചാൽ മാത്രമേ പിഴ ഈടാക്കൂ. താമസക്കാരെ അധിക വാടകയ്ക്കായി ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതും നിയമപരമായി നിരോധിച്ചതായി മന്ത്രാലയം വ്യക്തമാക്കി.

Leave a Reply