രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വന്നാല്‍ ആരും കയ്യേറ്റം ചെയ്യാന്‍ പോകുന്നില്ലെന്നും രാഹുലിനെതിരായ അന്വേഷണത്തെ ചോദ്യം ചെയ്യില്ലെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ആരും ഇതുവരെ രേഖാമൂലം പരാതി നല്‍കിയിട്ടില്ല. രാഹുല്‍ സഭയില്‍ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ ഭരണകക്ഷി അംഗങ്ങള്‍ ചിലപ്പോള്‍ പൂവന്‍കോഴിയുടെ ശബ്ദം ഉണ്ടാക്കിയേക്കും. മുകേഷ് എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ യുഡിഎഫിന്റെ ഭാഗത്തുനിന്നും അത് ഉണ്ടാകും. ശശീന്ദ്രന്‍ എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ പൂച്ചയുടെ ശബ്ദം ഉണ്ടാകും. അങ്ങനെയുള്ള ചില ശബ്ദങ്ങള്‍ അല്ലാതെ മറ്റൊരു അനിഷ്ട സംഭവവും ഉണ്ടാവില്ലെന്നും മുരളീധരൻ പരിഹസിച്ചു.
അന്വേഷണത്തിനു മുന്‍പു വിധി കല്‍പ്പിക്കേണ്ടതില്ല. അന്വേഷണത്തെ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഇതുവരെ ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. പരാതി വന്നാല്‍ അതൊക്കെ പരിശോധിക്കട്ടെ. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തു. പാര്‍ട്ടി ആ കാര്യങ്ങളിലൊക്കെ വ്യക്തമായ നയം സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. അന്വേഷണറിപ്പോര്‍ട്ട് വന്നിട്ട് അതിന്റെ അടിസ്ഥാനത്തില്‍ ബാക്കിയൊക്കെ തീരുമാനിക്കാം. ഇപ്പോള്‍ എടുത്ത നിലപാടില്‍ നിന്ന് പിന്നോട്ടുപോകേണ്ട ആവശ്യം പാര്‍ട്ടിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനേക്കാള്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്നവര്‍ ഭരണപക്ഷത്തുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സെപ്റ്റംബര്‍ 15 മുതല്‍ ഒക്‌ടോബര്‍ 10 വരെയാണ് സഭ ചേരുന്നത്.

