Headlines

രാഹുലിന് അര്‍ധ സെഞ്ചുറി; വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 162ന് എതിരെ ഇന്ത്യ ഇന്ന് കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തിട്ടുണ്ട്. കെ എല്‍ രാഹുല്‍ (53), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (18) എന്നിവരാണ് ക്രീസില്‍. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസിനെ നാല് വിക്കറ്റ് നേടി മുഹമ്മദ് സിറാജ്, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രിത് ബുമ്ര എന്നിവരാണ് തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. 32 റണ്‍സ് നേടിയ ജസ്റ്റിന്‍ ഗ്രീവ്‌സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

നല്ല തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ (36) – രാഹുല്‍ സഖ്യം 68 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ജയ്‌സ്വാളിനെ വീഴ്ത്താന്‍ വിന്‍ഡീസ് പേസര്‍ ജെയ്ഡന്‍ സീല്‍സിന് സാധിച്ചു. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച്. തുടര്‍ന്ന് ക്രീസിലെത്തിയ സായ് സുദര്‍ശന് (7) തിളങ്ങാനായില്ല. 19 പന്തുകള്‍ നേരിട്ട സായ് സുദര്‍ശനെ റോസ്റ്റണ്‍ ചേസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് ഗില്‍ – രാഹുല്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. നേരത്തെ, സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്റെ തുടക്കം. 20 റണ്‍സിനിടെ രണ്ട് ഓപ്പണര്‍മാരും മടങ്ങി.

റണ്‍സെടുക്കും മുമ്പ് ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍, സിറാജിന്റെ പന്തില്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച്. പിന്നാലെ ജോണ്‍ ക്യാംപെലും (8) മടങ്ങി. ഇത്തവണ ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ജുറലിന് ക്യാച്ച്. തൊട്ടുപിന്നാലെ ബ്രന്‍ഡന്‍ കിംഗിനെ (13) സിറാജ് ബൗള്‍ഡാക്കി. അടുത്തത് അലിക് അതനാസെയുടെ (12) ഊഴമായിരുന്നു. സിറാജിന്റെ തന്നെ പന്തില്‍ സ്ലിപ്പില്‍ കെ എല്‍ രാഹുലിന് ക്യാച്ച്. ഷായ് ഹോപ്പിനെ (26) കുല്‍ദീപ് ബൗള്‍ഡാക്കുക കൂടി ചെയ്തതോടെ അഞ്ചിന് 90 എന്ന നിലയിലായി വിന്‍ഡീസ്.

Leave a Reply