2024ൽ ഗാന്ധി കുടുംബം തന്നെ എതിരിടാൻ വിസമ്മതിച്ചുവെന്നും രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നത് ഇനി തന്റെ ഉത്തരവാദിത്തങ്ങളുടെ ഭാഗമല്ലെന്നും മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ നിന്നുള്ള വിജയത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സ്മൃതി. 2024ലും രാഹുൽ ഗാന്ധിയായിരുന്നു കോൺഗ്രസ് സ്ഥാനാർഥിയെങ്കിൽ താൻ വീണ്ടും പരാജയപ്പെടുത്തുമായിരുന്നു എന്നും സ്മൃതി ഇറാനി പറഞ്ഞു.
‘‘പരാജയ ഭീതി കൊണ്ടാണ് രാഹുൽ അമേഠിയിൽ മത്സരിക്കാതിരുന്നത്. 2024ൽ ഗാന്ധി കുടുംബം എന്നോട് യുദ്ധം ചെയ്യാൻ വിസമ്മതിച്ചു. അവർ യുദ്ധക്കളത്തിൽ പോലും പ്രവേശിച്ചില്ല. പിന്നെ എനിക്ക് എന്തു പറയാൻ കഴിയും? അമേഠി എളുപ്പമുള്ള സീറ്റല്ല. ചരിത്രം അത് തെളിയിക്കുന്നു. ശരദ് യാദവ് പോലുള്ള മുതിർന്ന നേതാക്കൾ അവിടെ പരാജയപ്പെട്ടു. ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആളായിരുന്നിട്ടും മേനക ഗാന്ധി പോലും അമേഠിയിൽ പരാജയപ്പെട്ടു.’’ – സ്മൃതി ഇറാനി പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് സ്ഥാനാർഥിയായ കെ.എൽ.ശർമ്മയാണ് അമേഠിയിൽ സ്മൃതിയെ പരാജയപ്പെടുത്തിയത്.

